തിരുവനന്തപുരം: കേരളം ഉറ്റു നോക്കുന്ന രാഷ്ട്രീയ പോരാട്ടമാണു നേമത്ത് ഇപ്പോൾ നടക്കുന്നത്. ബിജെപി കേരളത്തിൽ വിജയിച്ചിട്ടുള്ള സംസ്ഥാനത്തെ ഏക മണ്ഡലം എന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ച നേമത്തെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അരയും തലയും മുറുക്കി രംഗത്തുള്ളപ്പോൾ 2016 ൽ തുറന്ന അക്കൗണ്ട് 2021 ൽ പൂട്ടിച്ച വി. ശിവൻകുട്ടി ഇരട്ടത്താഴിട്ടാണു പൂട്ടിയതെന്നു പറഞ്ഞു കളത്തിലുണ്ട്.
സമീപകാലത്തായി യുഡിഎഫിനു ദൗർബല്യമുള്ള മണ്ഡലത്തിൽ യുവനേതാവ് കെ.എസ്. ശബരീനാഥിനെ രംഗത്തിറക്കി തങ്ങളും ജയിക്കാൻ തന്നെയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ്.
മന്ത്രി വി. ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖറും നേരത്തേതന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ശബരീനാഥൻ രംഗത്തു വന്നതു രണ്ടു ദിവസം മുന്പു മാത്രം. കൂറ്റൻ റോഡ് ഷോയോടെ ആയിരുന്നു ശബരിയുടെ വരവ്.
വോട്ടുകണക്കുകളിലാണ് ബിജെപിയുടെ ആത്മവിശ്വാസം. മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ അടിത്തറ അവർക്കുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ അവർ നേമം നിയോജകമണ്ഡലത്തിൽ ഒന്നാമതാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലുള്ള 22 കോർപറേഷൻ വാർഡുകളിൽ പതിനേഴിടത്ത് എൻഡിഎ ജയിച്ചു.
അഞ്ചു വാർഡുകളിൽ എൽഡിഎഫും. കോണ്ഗ്രസിന് ഒരിടത്തും ജയിക്കാനായില്ല. 8,852 വോട്ടിന്റെ ഭൂരിപക്ഷമാണിവിടെ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവരിച്ചത്. ഇങ്ങനെ രാഷ്ട്രീയ മേധാവിത്വം തുടരുന്പോഴും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അവരെ ഞെട്ടിച്ചു.
കുമ്മനം രാജശേഖരനെ 3,949 വോട്ടിന്റെ വ്യത്യാസത്തിലാണു ശിവൻകുട്ടി മറികടന്നത്. കെ. മുരളീധരന്റെ കടന്നുവരവായിരുന്നു കഴിഞ്ഞ തവണത്തെ പരാജയത്തിനു കാരണമായതെന്ന് ബിജെപി ഇപ്പോഴും വിശ്വസിക്കുന്നു.
2011 ൽ മണ്ഡല പുനർവിഭജനത്തിനു ശേഷം ഇടതുപക്ഷത്തു നിന്ന് ഇവിടെ തുടർച്ചയായി മത്സരിച്ചു വരുന്നത് വി. ശിവൻകുട്ടിയാണ്. ബിജെപിയാകട്ടെ രണ്ടു തവണ ഒ. രാജഗോപാലിനെയും കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെയും പരീക്ഷിച്ചു.
ഇത്തവണ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്പോൾ വിജയത്തിൽ കുറഞ്ഞൊന്നും അവർ ചിന്തിക്കുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു നേമത്ത് 22,126 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്.
ഒന്നര പതിറ്റാണ്ടോളമായി മണ്ഡലത്തിലുള്ള ബന്ധമാണു ശിവൻകുട്ടിയുടെ കരുത്ത്. ശബരീനാഥനെ മത്സരിപ്പിച്ചതു വഴി യുഡിഎഫും നേമത്തു മത്സരിക്കുന്നത് ഗൗരവത്തോടെ തന്നെയെന്നു പറയാതെ പറഞ്ഞിരിക്കുകയാണ്.






Leave a comment