വാഷിങ്ടൺ: 1971 ലെ യുദ്ധത്തിൽ ന്യൂനപക്ഷമായ ബംഗാളി ഹിന്ദുക്കൾക്കെതിരെ പാകിസ്താൻ നടത്തിയ അതിക്രമങ്ങളെ ‘വംശഹത്യ’യും ‘യുദ്ധക്കുറ്റങ്ങളും’ ആയി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം ഗ്രെഗ് ലാൻഡ്‌സ്‌മാൻ. ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ഗ്രെഗ് ലാൻഡ്‌സ്‌മാൻ വെള്ളിയാഴ്ചയാണ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചത്. അതിനുശേഷം ഈ പ്രമേയം വിദേശകാര്യ ഹൗസ് കമ്മിറ്റിക്ക് കൈമാറി.
യുദ്ധത്തിനിടെ ‘ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്’ എന്ന പേരിൽ പാക് സൈന്യം കിഴക്കൻ ബംഗാളിൽ – ഇന്നത്തെ ബംഗ്ലാദേശ്-ബംഗാളി ഹിന്ദുക്കൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ നടത്തി. അന്ന് കിഴക്കൻ ബംഗാളിലെ ബംഗാളി ഹിന്ദുക്കൾ ഉൾപ്പെടെ ലക്ഷക്കണക്കിന് സാധാരണക്കാരെ പാക് സേന കൊലപ്പെടുത്തിയിരുന്നു.
വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ കൂട്ടക്കൊല ചെയ്യുകയും അവരുടെ രാഷ്ട്രീയ നേതാക്കൾ, ബുദ്ധിജീവികൾ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ എന്നിവരെ കൊല്ലുകയും പതിനായിരക്കണക്കിന് സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചെയ്തു എന്ന് പാക്സൈന്യവും ‘തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളും’ ചേർന്ന് അതിക്രമങ്ങൾ നടത്തിയതായും പ്രമേയത്തിൽ പറയുന്നു. കൂട്ടക്കൊല, കൂട്ടബലാത്സംഗം, മതപരിവർത്തനം, നിർബന്ധിത പുറത്താക്കൽ എന്നിവയിലൂടെ ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാൻ പാകിസ്താൻ ലക്ഷ്യമിട്ടു എന്ന് ലാൻഡ്‌സ്‌മാൻ പറഞ്ഞു.
1971 മാർച്ച് 28-ന് “തിരഞ്ഞെടുത്ത വംശഹത്യ” എന്ന തലക്കെട്ടിൽ ഡാക്കയിലെ യുഎസ് കോൺസൽ ജനറൽ ആർച്ചർ ബ്ലഡ് വാഷിങ്ടണിലേക്ക് അയച്ച ടെലഗ്രാമിനെ കുറിച്ചും പ്രമേയത്തിൽ പരാമർശമുണ്ട്. 1971 ഏപ്രിൽ 6നും 8നും കോൺസൽ ജനറൽ ബ്ലഡ് വംശഹത്യയുമായി ബന്ധപ്പെട്ട് മറ്റൊരു ടെലഗ്രാം അയച്ചതായും പ്രമേയത്തിൽ പറഞ്ഞു.






Leave a comment