ഭാരതത്തിലെ ഏറ്റവും വലിയ സീറോ മലബാർ രൂപതയായ ഷംഷാബാദ് രൂപതയിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പള്ളി പണിയാൻ സഹായം എത്തിക്കും.
പതിനേഴു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ രൂപതയാണ് ഷംഷാബാദ്. സാധാരണ മറ്റു രൂപതകൾ വിഭജിച്ചോ കൂട്ടിചേർത്തോ ആണ് പുതിയ രൂപതകൾ സൃഷ്ടിക്കുക. എന്നാൽ, ഇന്ത്യയിൽ സീറോ മലബാർ രൂപതകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളും കൂട്ടി ചേർത്താണ് ഫ്രാൻസിസ് മാർപ്പാപ്പ 2017 ൽ രൂപത പ്രഖ്യാപിച്ചത്. ആയതിനാൽ സ്വന്തമായ പള്ളികളോ, അജപാലന കേന്ദ്രങ്ങളോ ഒന്നും തന്നെ ഷംഷാബാദ് രൂപതക്ക് ഉണ്ടായിരുന്നില്ല. രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവ് സ്വന്തം താമസ സൗകര്യം ഉൾപ്പെടെ കണ്ടെത്തിയാണ് രൂപതയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ബിഷപ്പ് ആന്റണി പ്രിൻസ് പാണേങ്ങാടൻ വിശദീകരിക്കുന്നു. സ്വന്തമായ പള്ളികളോ സ്ഥാപനങ്ങളോ ഇല്ലെങ്കിലും ബിഷപ്പിന്റെ കീഴിൽ മൂന്നു റീജിയനുകളിലായി നൂറ്റി അറുപത്തിയഞ്ചിൽ പരം വൈദികർ പ്രേഷിത പ്രവർത്തനം നടത്തുന്നു. കുർബ്ബാനകൾ മിക്കപ്പോഴും ചെറിയ കുടിലുകളുടെ മുറ്റത്തോ പൊതു സ്ഥലങ്ങളിലൊ ആണ് അർപ്പിക്കപ്പെടുന്നത്. എങ്കിലും അവരുടെ വിശ്വാസം വലുതാണെന്നു പ്രിൻസ് പിതാവ് സാക്ഷ്യപ്പെടുത്തുന്നു. വായിക്കാൻ അറിയാത്തവർ പോലും ബൈബിൾ നെഞ്ചോടു ചേർത്ത് പിടിച്ചാണ് കുർബാനയ്ക്കു എത്തുക.

റോക്ക്ലാൻഡ് തിരു കുടുംബ ദേവാലയത്തിൽ വാർഷിക ധ്യാനം നടത്താൻ എത്തിയ മാർ പ്രിൻസ് പാണേങ്ങാടൻ പിതാവ് ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കലിന്റെ ക്ഷണം സ്വീകരിച്ച് കാത്തലിക് അസോസിയേഷന്റെ കുടുംബ കൂട്ടയ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. കാത്തലിക് അസോസിയേഷന്റെ ഈ വർഷം നടക്കാൻ പോകുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പ്രസിഡന്റ് ജോസഫ് മാത്യു വിശദീകരിച്ചു. ചങ്ങനാശ്ശേരിയിലെ മേഴ്‌സി ഹോമിന് നാലു ലക്ഷം രൂപയും പുനലൂരിലെ വിളക്കുടി സ്നേഹ തീരത്തിനു രണ്ടു ലക്ഷം രൂപയും കോട്ടയത്തെ നവജീവൻ ട്രസ്റ്റിനു രണ്ടു ലക്ഷം രൂപയും കുറവിലങ്ങാട്ടെ അനുഗ്രഹ അഗതി മന്ദിരത്തിനു ഒരു ലക്ഷം രൂപയുടെയും സഹായം ഏപ്രിൽ 18 ന് നടക്കുന്ന ഈസ്റ്റർ ആഘോഷത്തിൽ വച്ചു സീറോ മലങ്കര ബിഷപ്പ് മാർ സ്റ്റെഫാനോസ് തിരുമേനിക്ക് കൈമാറുമെന്ന് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ വർഷം നാട്ടിൽ ചെയ്ത ചാരിറ്റി പ്രവർത്തനത്തോടൊപ്പം രണ്ടു വീടുകൾ വച്ചു നൽകാൻ സാധിച്ചതിനെ കുറിച്ച് മുൻ പ്രസിഡന്റ് റോയ് ആന്റിണി വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും ഏകകണ്ഠമായ നിർദ്ദേശത്താൽ ഷംഷാബാദ് രൂപതക്കായി ഒരു പള്ളി ഈ വർഷം പണിയാൻ സഹായിക്കുമെന്ന് പ്രസിഡന്റ് ഇഞ്ചക്കൽ അറിയിച്ചു. ആദ്യ ഗഡുവായി മൂവായിരത്തി അഞ്ഞൂറ് ഡോളറിന്റെ ചെക്ക് ബിഷപ്പിന് കൈമാറി.

പണ്ട് നമ്മൾ മലയാളം കുർബ്ബാനകൾക്കായി പള്ളികൾ തേടി നടന്നവർ ആയിരുന്നു. പിന്നീട് നമ്മൾ അഗതികൾക്ക് അന്നം നൽകുന്നവരായി. അതും കഴിഞ്ഞ് നമ്മൾ അലംബഹീനർക്ക് വീട് പണിയുന്നവരായി. ഇതാ ഇപ്പോൾ നമ്മൾ പള്ളി പണിയുന്നവരാകുന്നു. ഇത് വലിയ കൃപയും ദൈവാനുഗ്രഹവുമാണ് . തലമുറകളിലൂടെ നമുക്ക് ലഭിച്ച വിശ്വാസത്തെ ബലപ്പെടുത്താനുള്ള അവസരം. മാർ പ്രിൻസ് പിതാവ് പറഞ്ഞതുപോലെ , നമ്മുടെ ജീവിത സാഹചര്യത്തിൽ മുഴുവൻ സമയ സുവിശേഷ പ്രവർത്തനം നടത്താൻ നമുക്ക് കഴിയുന്നില്ലെങ്കിലും അതിന് ആവശ്യമായ സഹായവും പ്രാർത്ഥനയും നൽകുമ്പോൾ നമ്മളും സുവിശേഷ പ്രവർത്തകരായി മാറുന്നു.

ഇന്ത്യാ കാത്തലിക് അസോസിയേഷനെ സംബന്ധിച്ച് ഇതൊരു മഹത്തായ ദിനമെന്നു ട്രസ്റ്റീ ബോർഡ് ചെയർമാൻ ആന്റോ വർക്കി പറഞ്ഞു. ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് അറ്റ് ഡോർ പ്രസ്ഥാനത്തിന് ആദ്യമായി ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഒരു ട്രക്ക് വാങ്ങി നൽകിയതിനെ തുടർന്ന് അയർലാൻഡിൽ നിന്നും ഗൾഫിൽ നിന്നും മറ്റു രണ്ടു ട്രക്കുകൾ കൂടി ലഭിച്ചതു പോലെ ഷംഷാബാദ് രൂപതക്കു കൂടുതൽ പള്ളികൾ പണിയാൻ സഹായം ലഭിക്കട്ടെ എന്ന് ആന്റോ വർക്കി ആശംസിച്ചു. ഒരു പള്ളി പണിയാൻ സഹായിക്കുക എന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളാവൻ കഴിയുന്നത് അസോസിയേഷന്റെ സകൃതമാണെന്നു മുൻ ചെയർമാനും പ്രസിഡന്റുമായ ലിജോ ജോൺ അഭിപ്രായപ്പെട്ടു. കാത്തലിക് അസോസിയേഷന്റെ പ്രവർത്തന വഴിയിലെ പുണ്യ കർമ്മമാണ് ഇതെന്നും ഇതിനു നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവിന് എല്ലാ വിധ ആശംസകളും മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് മെമ്പറുമായ ജോസ് മലയിൽ അർപ്പിച്ചു. കുർബാനകൾ നടത്താനായി രൂപീകൃതമായ ഈ പ്രസ്ഥാനം ഇന്ന് പള്ളി പണിയുന്നു എന്നത് വലിയ ദൈവ കൃപയാണെന്നു മുൻ പ്രസിഡന്റും ചെയർമാനും ട്രസ്റ്റീ ബോർഡ് മെമ്പറുമായ ഷാജിമോൻ വെട്ടം അഭിപ്രായപ്പെട്ടു.
ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി മാത്യു ജോസഫ്, കമ്മിറ്റി അംഗങ്ങളായ പ്രിൻസ് ജോസഫ്, ബെൻ മാമ്മൻ, സിസിലി പഴയമ്പള്ളി ഓഡിറ്റർ സ്വപ്ന മലയിൽ മുൻ സെക്രട്ടറി ജോളി ജോസഫ്, ഷാജി ജോസഫ്, റെജി തോമസ്, വിനു വാതപ്പള്ളിൽ ഇമ്മാനുവേൽ ട്രാവൽസ്, സെബാസ്റ്റ്യൻ എബ്രഹാം തോമസ്കുട്ടി സെന്റ് മേരിസ് കൺസ്ട്രക്ഷൻ, ട്രീസ മാർട്ടിനസ്, ത്രേസ്യമ്മ ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഇതായിരുന്നു ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ദൗത്യം. ഇതിനായി മാത്രമാവും ഈ അസോസിയേഷൻ പിറവിയെടുത്തതു തന്നെ. നമ്മളും സോളമനെ പോലെ അനുഗൃഹീതരായിരിക്കുന്നു. മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് മെമ്പറുമായ റോയ് ആന്റണിയും കുടുംബവും ആതിഥേയത്വം വഹിച്ചു.






Leave a comment