കേരള വാർത്തപ്രധാന വാർത്ത

സിപിഎം വിട്ടിറങ്ങിയവരെ യുഡിഎഫ് പിന്തുണയ്ക്കും ; കേരള തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കുർ പിന്നിട്ടിട്ടും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. എന്നാൽ എംപിമാരടക്കം മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ചർച്ചകൾ എങ്ങുമെത്താതെ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതേസമയം, യുഡിഎഫിൽ ആർഎസ്പി മാത്രമാണ് ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

കേരള രാഷ്ട്രീയത്തിലെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ചിലയിടങ്ങളിൽ സ്ഥാനാർഥി നിർണയം നടത്താമെന്നായിരുന്നു യുഡിഎഫ് നേതൃത്വമുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ നാല് മണ്ഡലങ്ങളിൽ യുഡിഎഫിന് ആശ്വസിക്കാനുള്ള വകയുണ്ട്. മലമ്പുഴ, അമ്പലപ്പുഴ, പയ്യന്നൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലാണ് അത്. ഈയിടങ്ങളിൽ സിപിഎം വിട്ടു വന്ന സ്ഥാനാർഥികളെ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനം.

മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. അതേസമയം വരുംനാളിൽ സുരേഷ് കോൺഗ്രസിൽ അംഗത്വമെടുക്കുമെന്നും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചേക്കുമെന്നുള്ള സൂചനകളും ഉണ്ട്. സിറ്റിങ് എംഎൽഎ എ. പ്രഭാകരനാണ് സിപിഎം സ്ഥാനാർഥി. സി. കൃഷ്ണകുമാറാണ് എൻഡിഎ സ്ഥാനാർഥി. എസ്.കെ. അനന്തകൃഷ്ണനായിരുന്നു കഴിഞ്ഞ തവണ മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥി.

സിപിഎമ്മിൽ ഇടഞ്ഞ് പുറത്തേക്ക് പോയ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ല എന്ന നിലപാടിലാണ് യുഡിഎഫ്. ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. സിറ്റിങ് എംഎൽഎ എച്ച്. സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. അരുൺ അനിരുദ്ധൻ ആണ് ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ എം. ലിജുവിനായിരുന്നു അമ്പലപ്പുഴയിൽ കോൺഗ്രസ് സീറ്റ് നൽകിയിരുന്നത്.

പയ്യന്നൂരിൽ സിപിഎം വിട്ടു വന്ന വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ആർഎസ്പി മണ്ഡലത്തിൽ വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചേക്കും. കാഞ്ഞങ്ങാട് മണ്ഡലം ആർഎസ്പി മുന്നണിക്കകത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാഞ്ഞങ്ങാട് മണ്ഡലം വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് പയ്യന്നൂർ സീറ്റ് ആർഎസ്പി ആവശ്യപ്പെട്ടത്. ഇവിടെ വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കാനാണ് ആർഎസ്പി തീരുമാനം. ഇക്കാര്യം വി. കുഞ്ഞികൃഷ്ണനുമായി സംസാരിച്ചതായാണ് വിവരം. സിറ്റിങ് എംഎൽഎ ടി.ഐ. മധുസൂദനൻ ആണ് സിപിഎം സ്ഥാനാർഥി. എ.പി. ഗംഗാധരൻ ബിജെപി സ്ഥാനാർഥിയാണ്. എം. പ്രദീപ് കുമാറായിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി.

തളിപ്പറമ്പ് ആണ് കോൺഗ്രസിന് ആശ്വാസമാകുന്ന മറ്റൊരു മണ്ഡലം. ഇവിടെ വി.പി. അബ്ദുൽ റഷീദ് ആയിരുന്നു കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി. ഇത്തവണയും അദ്ദേഹം തന്നെ വന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ സിപിഎമ്മിൽ കലാപക്കൊടി ഉയർത്തിയ ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനം. എം.വി. ഗോവിന്ദൻ മണ്ഡലത്തിൽ നിന്ന് മാറുന്നതോടെ പി.കെ. ശ്യാമളയാണ് ഇത്തവണ തളിപ്പറമ്പിൽ സിപിഎം സ്ഥാനാർഥി. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദന്റെ നീക്കം. 

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...