കണ്ണൂർ: ബാലതാരമായി മലയാള സിനിമയിലെത്തിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
പ്രശസ്ത നാടക നടൻ പയ്യന്നൂർ മുരളിയുടെ മകനാണ്. എ എം നസീറിന്റെ സീരിയലിലൂടെ നാലര വയസിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഠനത്തിനായി കുറച്ചുനാൾ സിനിമയിൽ നിന്നുവിട്ടുനിന്നിരുന്നു. പിന്നീട് നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് ഹരിമുരളി വീണ്ടും മലയാളി പ്രേഷകർക്ക് മുന്നിലേക്ക് എത്തിയത്.
ബാലതാരമായി തിളങ്ങിയ നടൻ ഹരിമുരളിയുടെ അകാല വേർപാടിന്റെ നടുക്കത്തിലാണ് പ്രേക്ഷകർ. അപരിചതരോടു പോലും ഊഷ്മളമായി പെരുമാറുന്ന ഹരിമുരളിയുടെ ചിരിക്കുന്ന മുഖം മാത്രമെ പ്രിയപ്പെട്ടവരുടെ മനസ്സിലുള്ളൂ. രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ് പോലും നാട്ടിലെ തെയ്യത്തിന് പലരും ഹരിമുരളിയെ കണ്ടിരുന്നു. എല്ലാവരോടും വിശേഷങ്ങൾ ചോദിച്ച് ഊർജ്ജ്വസ്വലനായി നടന്നിരുന്ന ഹരിയുടെ മുഖം അടുത്ത ബന്ധുക്കളുടെ മനസ്സിൽ നോവോർമയായി മാറുകയാണ്.
നാട് പയ്യന്നൂർ ആണെങ്കിലും ദീർഘകാലമായി കൊച്ചിയിലാണ് ഹരിമുരളിയും കുടുംബവും. ഏറെക്കാലത്തിനു ശേഷം നാട്ടിൽ ഒരു വിവാഹത്തിന് പങ്കെടുക്കാനും മറ്റുമായി എത്തിയതായിരുന്നു. അതിന് ഇടയിലാണ് അപ്രതീക്ഷിത വേർപാട്. ഇടക്കാലത്ത് കടുത്ത വിഷാദത്തിലായിരുന്നു ഹരിമുരളിയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. സമൂഹമാധ്യമ അക്കൗണ്ടുകൾ എല്ലാം ഇതോടെ പൂട്ടി. പക്ഷേ, കലാകാരന്റെ പ്രക്ഷുബ്ധമായ മനസ്സും ജീവിതവും മനസ്സിലാക്കാൻ കഴിയുന്ന ഒരു കുടുംബം എന്നും ഹരിയെ ചേർത്തു പിടിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ഓർത്തെടുത്തു.
ചെറിയ പ്രായം മുതൽ ഒരുപാടു പേരുടെ സ്നേഹവും കരുതലും അനുഭവിച്ച വളർന്ന കുട്ടിത്താരമായിരുന്നു ഹരിമുരളി. അച്ഛൻ പയ്യന്നൂർ മുരളി ഒരു നാടകസംവിധായകനും നടനും ആയിരുന്നതിനാൽ ഹരി വളർന്നത് നാടക ക്യാംപുകളിലായിരുന്നു. പ്രിയപ്പെട്ടവർ സ്നേഹത്തോടെ അവനെ ‘അപ്പൂസ്’ എന്നു വിളിച്ചു. അച്ഛന്റെ സുഹൃത്ത് എഴുതിയ സീരിയലിൽ, ‘ഗുഡ്മോണിങ് ടീച്ചർ’ എന്നൊരു ഡയലോഗു പറയാൻ പോയതായിരുന്നു ഹരി. പക്ഷേ, അതൊരു തുടക്കമായിരുന്നു. അറിവുറയ്ക്കുന്ന പ്രായത്തിലെ അഭിനയത്തിൽ ഹരിശ്രീ കുറിച്ചു ഹരിമുരളി. പിന്നീട്, നാൽപ്പതോളം സീരിയലുകളിൽ താരം അഭിനയിച്ചു. കായംകുളം കൊച്ചുണ്ണിയിൽ കൊച്ചുണ്ണിയുടെ മകന്റെ വേഷത്തിലായിരുന്നു ഹരി എത്തിയത്. ‘രഹസ്യം’ എന്ന സീരിയലും ഹരിയുടെ ജനപ്രീതി വർധിപ്പിച്ചു. ‘കുട്ടിചാത്തൻ’ ആയിരുന്നു താരം അവസാനമായി അഭിനയിച്ച സീരിയൽ.
എന്നാൽ, സീരിയലിലൂടെ ലഭിച്ച ജനപ്രീതി ഉൾക്കൊള്ളാൻ കഴിയുന്ന പ്രായമായിരുന്നില്ല അന്നത്തേതെന്ന് എന്നായിരുന്നു പിന്നീട് ഹരിമുരളി വെളിപ്പെടുത്തിയത്. കാണുന്നവരെല്ലാം തിരിച്ചറിയുമ്പോഴും സ്നേഹത്തോടെ ചേർത്തുപിടിക്കുമ്പോഴും ‘ഇതൊക്കെ എന്തിനാണ്’ എന്നൊരു സംശയമായിരുന്നു ഹരിക്ക്. അടുത്ത വീട്ടിലെ കുട്ടികൾ കളിക്കാൻ കൂട്ടുന്നില്ല എന്ന സങ്കടമായിരുന്നു അപ്പോഴൊക്കെ. സിനിമയിലും സീരിയലിലും അഭിനയിക്കുന്ന കുട്ടി എന്ന ലേബൽ സമപ്രായക്കാർക്കിടയിൽ അകലം സൃഷ്ടിച്ചു. അതൊഴിവാക്കാൻ അഭിനയം നിർത്തുക എന്ന തീരുമാനമായിരുന്നു അക്കാലത്ത് ഹരിമുരളി സ്വീകരിച്ചത്. പിന്നീട് അമർ അക്ബർ ആന്റണിയിലാണ് അഭിനേതാവ് എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അന്ന് അഭിനയിച്ചത്.
സിനിമയിൽ നല്ലൊരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു ഹരിമുരളി. സിനിമ തന്നെയായിരുന്നു മനസ്സിലും. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സിനിമയും നാടകവുമായും ബന്ധമുള്ളവർ. ചിദംബരം, ഗണപതി, ദീപക് പറമ്പോൽ, ബാബു അന്നൂർ, മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങൾ ഹരിയുടെ ബന്ധുക്കളാണ്.






Leave a comment