തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.എൻ. പണിക്കർ (90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
ചരിത്രരചനയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന അദ്ദേഹം, ആധുനിക ഇന്ത്യൻ ചരിത്രത്തെയും കേരള ചരിത്രത്തെയും ജനകീയ പക്ഷത്തുനിന്ന് വിശകലനം ചെയ്ത വ്യക്തിയായിരുന്നു. ജെഎൻയു പ്രൊഫസറായും ചരിത്ര വിഭാഗം മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനായും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റിക്കൽ റിസർച്ച് (ഐസിഎച്ച്ആർ), കേരള ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936ലാണ് ജനനം. ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കിയശേഷം രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കൾ.






Leave a comment