ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ വെള്ളംനിറച്ച ബലൂൺ ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലും സംഘർഷത്തിലും കലാശിച്ചു. ഡൽഹി ഉത്തംനഗറിലാണ് ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കം യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ഇതിനുപിന്നാലെ മേഖലയിൽ സംഘർഷവും പൊട്ടിപ്പുറപ്പെട്ടു.
മാർച്ച് നാലാംതീയതി ഹോളി ദിനത്തിലാണ് സംഭവങ്ങളുടെ തുടക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തംനഗറിലെ ജെജെ കോളനിയിൽ ഒരു വീടിന്റെ ടെറസിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി നിറംകലർത്തിയ വെള്ളംനിറച്ച ബലൂണുകളും പരസ്പരം എറിഞ്ഞിരുന്നു. ഇതിനിടെ 11 വയസ്സുള്ള ഒരു പെൺകുട്ടി എറിഞ്ഞ ബലൂൺ അബദ്ധത്തിൽ താഴേക്ക് വീണു. നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയുടെ ദേഹത്താണ് ഈ ബലൂൺ വീണ് പൊട്ടിയത്. ഇത് സ്ത്രീ ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് ഇരുകുടുംബാംഗങ്ങളും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
തർക്കത്തെ തുടന്നുണ്ടായ സംഘർഷത്തിലാണ് തരുൺ കുമാർ(26) എന്ന ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥി കൊല്ലപ്പെട്ടത്. സംഭവദിവസം രാത്രി സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷം കഴിഞ്ഞുവരുന്നതിനിടെയാണ് തരുണിന് നേരേ ആക്രമണമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. അക്രമികൾ വലിയ കല്ലുകൊണ്ട് നെഞ്ചിൽ ഇടിച്ച് പരിക്കേൽപ്പിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ തരുൺ ചികിത്സയിലിരിക്കെ മാർച്ച് അഞ്ചാംതീയതിയാണ് മരിച്ചത്.
യുവാവിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം രൂക്ഷമായി. അക്രമികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിനുപേർ തെരുവിലിറങ്ങി. ഉത്തംനഗർ പോലീസ് സ്‌റ്റേഷനും ഉപരോധിച്ചു. ഇതിനിടെ, വാഹനങ്ങളും തകർത്തു. ചില വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും കൂടുതൽ പോലീസുകാരെ വിന്യസിച്ചതായും പോലീസ് പറഞ്ഞു.
യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ്‌ചെയ്തതായും പോലീസ് അറിയിച്ചു. കമറുദ്ദീൻ, മുഷ്താഖ് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും അറസ്റ്റിലായവരിലുണ്ടെന്നും പോലീസ് പറഞ്ഞു. സംഘർഷാവസ്ഥ തുടരുന്നതിനാൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് അംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.






Leave a comment