പുത്തൂർ: തൃശൂർ പുത്തൂർ മൃഗശാല സന്ദർശകർക്കായി തുറന്നു. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, കെ.രാജനും ആദ്യ ടിക്കെറ്റെടുത്ത് ഇലക്ട്രിക് ബസിൽ കയറിയതോടെ 4 പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനു വിരാമമായി. തൃശൂർ നഗരത്തിലെ 13 ഏക്കറിൽ നിന്നാണ് മൃഗങ്ങളെ 336 ഏക്കറിലെ വിസ്തൃതമായ സ്ഥലത്തേക്ക് മാറ്റിയത്. കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു സേതുമാധവൻ, ജോബി ജോസ്, ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം.പീതാംബരൻ എന്നിവരും യാത്രയിൽ പങ്കു ചേർന്നു.
ആളൂരിൽ നിന്നുള്ള 24 അംഗ യാത്ര സംഘം ആദ്യ ഗ്രൂപ്പ് സന്ദർശകരായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സന്ദർശകരായെത്തി. ആദ്യ ദിനത്തിൽ 5200 പേർ മൃഗശാല സന്ദർശിച്ചു. മുതിർന്നവർക്ക് 100 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും.






Leave a comment