ന്യൂഡൽഹി : ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഷർട്ട് അഴിച്ചുമാറ്റി പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ബാനു ചിബ് അറസ്റ്റിൽ. ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എട്ടാമത്തെ അറസ്റ്റാണിത്.
കേസിൽ നേരത്തെ അറസ്റ്റിലായ ഏഴ് പേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. ഇവർക്കൊപ്പം ഇരുത്തി ഉദയ് ഭാനുവിനെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പൊലീസ് കരുതുന്നു.
ഏകദേശം 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥനെ ഉപദ്രവിക്കൽ, നിയമലംഘനം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്.
ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ ഒരു പ്രദർശന ഹാളിൽ വെള്ളിയാഴ്ചയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം നടത്തിയത്. സർക്കാർ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കയ്യിലേന്തിയായിരുന്നു പ്രതിഷേധം. സംഭവം ദിവസം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തിൽ കൂടുതൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധക്കാർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് ഉച്ചകോടിയുടെ ഉള്ളിൽ പ്രവേശിക്കാനുള്ള അനുമതി നേടിയത്. ആദ്യം കറുത്ത കുടകളിൽ പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ഒട്ടിച്ച് ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, കറുത്ത കുടകൾ ഗേറ്റുകൾക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പടുമെന്ന് മനസ്സിലാക്കി പദ്ധതി മാറ്റി. തുടർന്ന് പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ടീ-ഷർട്ടുകളിൽ പതിപ്പിച്ച് ഷർട്ടുകൾക്ക് താഴെ ധരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതായും പരാതിയുണ്ട്. പ്രതിഷേധത്തിന് പിന്നിലുള്ള സാമ്പത്തിക ഉറവിടമുൾപ്പടെയുള്ള കാര്യങ്ങളെ പറ്റിയുള്ള അന്വഷണം പുരോഗമിക്കുന്നു.
ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ഷർട്ട് ഊരി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാർട്ടി അവരുടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കാൻ ഒരു ആഗോള പരിപാടി ഉപയോഗിച്ചു എന്നും ഈ പ്രതിഷേധം പാർട്ടിയുടെ ആദർശപരമായ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എഐ ഉച്ചകോടി ‘ബിജെപി ഇവന്റ് ആയിരുന്നില്ല’ എന്ന് കോൺഗ്രസ് ഓർക്കേണ്ടതായിരുന്നു എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്രസർക്കാരിനും ഇന്ത്യ-യുഎസ് വ്യാപാര കരാറിനുമെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടുകൾ ഊരി പ്രതിഷേധിച്ചത്. ’നിങ്ങൾ നഗ്നരാണെന്ന് രാജ്യത്തെല്ലാവർക്കുമറിയാം, പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് വസ്ത്രങ്ങൾ അഴിച്ചുമാറ്റേണ്ട ആവശ്യമുണ്ടെന്ന് തോന്നിയത്?’ ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന ഒരു പൊതുപരിപാടിയിൽവെച്ച് കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി ചോദിച്ചു.







Leave a comment