കൊച്ചി: രാജ്യത്തെ ക്രൈസ്തവസമുദായത്തിന് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. സിറോമലബാർ സഭാ ആസ്ഥാന കാര്യാലയമായ മൗണ്ട് സെയ്ന്റ് തോമസിലെത്തി മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർചർച്ചകൾക്കായി കേരളത്തിൽ നിന്നൊരു സംഘം അടുത്തയാഴ്ച ഡൽഹി സന്ദർശിക്കും.
കേരളത്തിലുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി എന്നിങ്ങനെ ആറുവിഭാഗങ്ങളാണ് രാജ്യത്ത് ന്യൂനപക്ഷത്തിലുള്ളത്. അതിൽ മുസ്ലിം വിഭാഗം വലുതും പാഴ്‌സികൾ ഏറ്റവും ചെറിയ വിഭാഗവുമാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സംരക്ഷണം കേന്ദ്രം ഉറപ്പുവരുത്തുമെന്നും കിരൺ റിജിജു പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതവും സംവരണവും ഒരു മതത്തിന് മാത്രമാണ് ലഭിക്കുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് ചർച്ചയിൽ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവസമുദായത്തിന് സൂക്ഷ്മ ന്യൂനപക്ഷ പദവി വേണമെന്ന് ആവശ്യപ്പെട്ടത്. മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ കേന്ദ്രസർക്കാർ ഔദ്യോഗികമായി ക്ഷണിക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് വിഷയങ്ങളിലും കേന്ദ്രസർക്കാർ നൂറുശതമാനം ആത്മാർഥമായി പരിശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി മേജർ ആർച്ച് ബിഷപ്പിന് ഉറപ്പുനൽകിയതായി രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ് എന്നിവർക്കൊപ്പം കേന്ദ്രമന്ത്രി എത്തിയത്.
ഫോട്ടോ: കേന്ദ്രമന്ത്രി കിരൺ റിജിജു കാക്കനാട് സെയ്ന്റ് തോമസ് മൗണ്ട് സിറോ മലബാർസഭാ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ചപ്പോൾ. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ്, ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് എന്നിവർ സമീപം







Leave a comment