കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യത്തിൽ വാദം നേരത്തേ പൂർത്തിയായിരുന്നു. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് എസ്ഐടി വാദിച്ചിരുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
കണ്ഠര് രാജീവര് തന്ത്രിയായിരുന്ന കർണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെന്നും അന്നു തുടങ്ങിയ ബന്ധത്തിന്റെ പേരിൽ 2004 മുതൽ 2008 വരെ ശബരിമലയിലും പോറ്റി കീഴ്ശാന്തിയായി ജോലി ചെയ്തിരുന്നുവെന്നും എസ്‌ഐടി ആരോപിച്ചിരുന്നു. ശബരിമല മോഷണത്തിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രി കണ്ഠര് രാജീവർക്കു മുഖ്യപങ്കുണ്ടെന്നും എസ്ഐടി വാദിച്ചു.
ക്ഷേത്രത്തിൽ നടന്ന ആചാരലംഘനം കണ്ഠര് രാജീവര് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും സ്വർണപ്പാളികൾ ഉൾപ്പെടെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറുന്നതു തടയാതെ കുറ്റകരമായ മൗനാനുവാദം നൽകി വീഴ്ച വരുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റകൃത്യത്തിൽ കണ്ഠര് രാജീവരുടെ പങ്ക് സ്ഥാപിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി കോടതിയെ ബോധിപ്പിച്ചു.
എന്നാൽ കേസിൽ തന്നെ കുടുക്കിയെന്ന വാദമാണ് തന്ത്രി ഉയർത്തിയത്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളിൽ മാത്രമാണ് താൻ ഇടപെട്ടതെന്നും ബോർഡിന്റെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ തനിക്കു അധികാരമില്ലെന്നും തന്ത്രി ബോധിപ്പിച്ചു. ശബരിമല മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് മുൻപ് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ അതെല്ലാം കുറ്റപത്രം വൈകിയതു മൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു. അതേസമയം തന്ത്രിക്ക് അറസ്റ്റിലായി 41ാം ദിവസമാണ് ജാമ്യം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ജാമ്യം നേടി ജയിൽ മോചിതനായി പുറത്തിറങ്ങുന്ന തന്ത്രിയേയും ചോദ്യം ചെയ്യാൻ ഇ.ഡി ഉടൻ വിളിപ്പിച്ചേക്കും.
തന്ത്രിക്കെതിരെ പ്രാഥമിക തെളിവുകൾ ഹാജരാക്കിയിട്ടില്ല, ഗൂഢാലോചന തെളിയിക്കാനായില്ല എന്നീ വാദങ്ങൾക്കു പുറമേ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. 2019ൽ ശബരിമലയിൽ യുവതീപ്രവേശന വേളയിൽ തന്ത്രി കൈക്കൊണ്ട തീരുമാനങ്ങൾ സർക്കാരിന്റെ ആഗ്രഹങ്ങൾക്കു വിരുദ്ധമായിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് അറസ്റ്റടക്കമുള്ള നടപടികളെന്നും തന്ത്രിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.







Leave a comment