കൊച്ചി : സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും നടത്തിയെന്നാരോപിച്ച് നിർമാതാവിന്റെ പരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. അഭിലാഷം എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസു സൈബ എന്നറിയപ്പെടുന്ന ഷംസുദീനെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ നിർമാതാവ് തൃപ്പൂണിത്തുറ സ്വദേശി ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. സംവിധായകന്റെയും മറ്റുള്ളവരുടെയും നടപടികൾ മൂലം തനിക്ക് 4 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
2.25 കോടി രൂപയ്ക്ക് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കാമെന്നായിരുന്നു സംവിധായകൻ വിശ്വസിപ്പിച്ചിരുന്നതെന്നു പരാതിയിൽ പറയുന്നു. എന്നാൽ ചിത്രം ഷൂട്ട് ചെയ്യുന്നതിന് അനാവശ്യ കാലതാമസം ഉണ്ടാക്കി നീട്ടിക്കൊണ്ടുപോവുകയും 3.25 കോടി രൂപ ചെലവഴിപ്പിച്ചെന്നും പരാതിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. തുടർന്നു സിനിമയുടെ അന്തിമ ജോലികൾക്കായി ഹാർഡ് ഡിസ്ക്കുകൾ ദുരുപയോഗം ചെയ്തും ജോലികൾ പൂർത്തിയായ മാസ്റ്റർ പ്രിന്റ് നിർമാതാവിന്റെ അനുമതിയില്ലാതെ ചിത്രത്തിന്റെ സംവിധായകന്‍ മറ്റുള്ളവരുടെ സഹായത്തോടെ കൈവശപ്പെടുത്തി എന്നും എഫ്ഐആറിൽ പറയുന്നു. ഇതുവഴി നിർമാതാവിന് 97 ലക്ഷം രൂപയുടെ നേരിട്ടുള്ള നഷ്ടവും 2 കോടി രൂപയുടെ പ്രതീക്ഷിച്ചിരുന്ന വ്യാപാര നഷ്ടവും അടക്കം 4 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കേസ്.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലവുമായി ബന്ധപ്പെട്ടതടക്കമുള്ള തർക്കങ്ങൾ ഉണ്ടായിരുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. തർക്കം പിന്നീട് ഫെഫ്കയിലെത്തുകയും ഇവിടെ പരാതിയിൽ തീർപ്പുണ്ടായതായും പറയപ്പെടുന്നു. എന്നാൽ ഈ മാസം മൂന്നിന് ആൻ സരിഗ സംവിധായകനു പുറമെ മറ്റ് അണിയറ പ്രവർത്തകരായ മുഹമ്മദ് ബിലാൽ, മുഹമ്മദ് സൽമാൻ, ബിലാൽ റഷീദ്, നിമൽ നസീർ, വിതരണക്കാരായ ക്യൂബ് സിനിമ ടെക്നോളജീസ് തുടങ്ങിയവർക്കെതിരെ പരാതി നൽകുകയായിരുന്നു.
മണിയറയിലെ അശോകൻ എന്ന സിനിമയ്ക്കു ശേഷം ഷംസുദീൻ സംവിധാനം ചെയ്ത അഭിലാഷം ഒടിടിയിൽ എത്തി. സൈജു കുറുപ്പും തൻവി റാമുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.







Leave a comment