കൊടുങ്ങല്ലൂർ: ലഡാക്കിലെ കൈലാസ പർവത താഴ്‌വരയിൽ ഐസ് കട്ടയായി മാറിയ പ്രതലത്തിൽ ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് മഹാദേവ ചിത്രം വരച്ചു. വിവിധ മാധ്യമങ്ങളിൽ ചിത്ര രചന ചെയ്യാനുള്ള ശ്രമത്തിലാണ് സുരേഷ്. ഇതിന്റെ ഭാഗമായാണു ഐസ് കട്ടയിൽ പെയ്ന്റിങ് പൂർത്തിയാക്കിയത്.
70 അടി വലുപ്പത്തിൽ ആണ് ചിത്രം വരച്ചത്. കഴിഞ്ഞ ഒൻപതിന് ആണ് പുതിയ ദൗത്യവുമായി ഡാവിഞ്ചി സുരേഷും സംഘവും ലഡാക്കിൽ എത്തിയത്. കൈലാസം മെഡിറ്റേഷൻ ആശ്രമം ആൻഡ് ഗ്ലോബൽ ട്രസ്റ്റ് ആണ് സഹായം നൽകിയത്.
കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ.വിശ്വനാഥൻ, ക്യാമറമാൻ സിംബാദ്, സുരേഷിന്റെ മകൻ ഇന്ദ്രജിത് ഡാവിഞ്ചി എന്നിവരാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. ഒട്ടേറെ പരീക്ഷണങ്ങൾക്കുശേഷം, എമൽഷൻ സ്റ്റയിനറുകൾ ഉപയോഗിച്ച് ആറു മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. പത്തുമണിക്കൂറിനു ശേഷമാണ് ചിത്രം അലിഞ്ഞു തുടങ്ങിയത്.
കൊടുങ്ങല്ലൂർ സ്വദേശി മേജർ ജനറൽ ഡോ. പി.വിവേകാനന്ദനാണ് ഇതിനു വേണ്ട അനുമതി പത്രം ലഭിക്കാൻ സഹായിച്ചത്.






Leave a comment