കോഴിക്കോട് : റോഡിൽ വാഹനങ്ങളെല്ലാം ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ വയോധികയുടെ വീഡിയോ വൈറൽ. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മയാണ് ഒറ്റദിവസംകൊണ്ട് ‘പാൻ കേരള’ സ്റ്റാറായത്.
എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമായിരുന്നു സംഭവം. പ്രഭാവതി അമ്മ ഫുട്പാത്തിലൂടെ നടന്നുവരുമ്പോൾ എതിർദിശയിലൂടെ ആക്ടീവ സ്കൂട്ടർ പാഞ്ഞുവരികയായിരുന്നു. ഇതുകണ്ട വയോധിക ഉടൻ സ്കൂട്ടർ യാത്രികനെ തടഞ്ഞു. എന്നാൽ സ്കൂട്ടർ യാത്രികൻ പ്രഭാവതിയോട് കയർത്ത് മുന്നോട്ടുപോകാൻ ശ്രമിച്ചു.
എന്നാൽ തന്റെ മുന്നിൽനിൽക്കുന്ന അമ്മ ഒരു പോരാളിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സ്കൂട്ടർ ഒരടി മുന്നോട്ടെടുക്കാൻ പ്രഭാവതി സമ്മതിച്ചില്ല. കാലുകൾകൊണ്ട് വാഹനം തടഞ്ഞശേഷം സ്കൂട്ടർ യാത്രക്കാരനെ വിരട്ടി. എന്നാൽ സ്കൂട്ടറുമായി മുന്നോട്ടുപോകാൻ ഇദ്ദേഹം വീണ്ടും ശ്രമിച്ചപ്പോൾ തന്റെ ബാഗിൽനിന്ന് മൊബൈൽ ഫോണെടുത്ത പ്രഭാവതി, വാഹനത്തിന്റെ ദൃശ്യം ഉൾപ്പെടെ പകർത്താൻ തുടങ്ങി.
ഇതോടെ അമ്മയ്ക്ക് മുൻപിൽ അടിയറവുപറഞ്ഞ സ്കൂട്ടർ യാത്രികന് വണ്ടി തിരിച്ച് റോഡിലൂടെ പോകേണ്ടിവന്നു. ഈ സമയം, തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽനിന്ന് ഏതോ വ്യക്തി ഈ സംഭവമെല്ലാം ചിത്രീകരിക്കുന്നുണ്ടായിരുന്നു. വീഡിയോ പിന്നീട് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. വയോധികയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
അതേസമയം, ഫുട്പാത്തിലൂടെ ഇരുചക്രവാഹനങ്ങൾ ചീറിപായുന്നത് കണ്ട് സഹിക്കാൻ പറ്റായതായതോടെയാണ് താൻ സ്കൂട്ടർ തടഞ്ഞതെന്ന് പ്രഭാവതി അമ്മ പറഞ്ഞു. വാഹനങ്ങൾ ഇത്തരത്തിലുള്ള നിയമലംഘനം ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനാലാണ് താൻ ഉടൻ പ്രതികരിച്ചതെന്നും അമ്മ കൂട്ടിച്ചേർത്തു.







Leave a comment