ന്യൂഡൽഹി: മിലിറ്ററി നഴ്സിങ് സർവീസിൽ (എം.എൻ.എസ്.)നിന്ന് വിരമിച്ചവരെയും ഇനിമുതൽ വിമുക്തഭടരായി പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
വിമുക്ത ഭടരുമായി ബന്ധപ്പെട്ട 1979-ലെ നിയമം ഇതിനായി ഭേദഗതി ചെയ്തു. ഫെബ്രുവരി 9-ന് പ്രസിദ്ധീകരിച്ചയുടൻ ഭേദഗതി പ്രാബല്യത്തിൽ വന്നു.
ഇതനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. വിമുക്തഭട ആനുകൂല്യം ലഭിച്ചതോടെ തൊഴിലവസരം, തിരിച്ചറിയൽകാർഡ്, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മക്കൾക്ക് പ്രവേശന ആനുകൂല്യം എന്നിവയെല്ലാം എം.എൻ.എസ്. വിഭാഗക്കാർക്ക് ലഭിക്കും.
സൈനിക നഴ്‌സിംഗ് സേവന വിഭാഗത്തിലെ വിരമിച്ച ഉദ്യോഗസ്ഥരെ വിമുക്ത ഭടരായി അംഗീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ സന്തോഷം അറിയിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇക്കാര്യമുന്നയിച്ച് താൻ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും കത്തയച്ചിരുന്നുവെന്നും പാർലമെന്റിൽ ഇക്കാര്യമുന്നയിച്ചിരുന്നുവെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ശശി തരൂർ വ്യക്തമാക്കി. ഏറെ വൈകിയെങ്കിലും നീതി നടപ്പായതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
യുദ്ധം, ദേശീയ പ്രതിസന്ധികൾ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയിൽ രാജ്യത്തിനായി നൽകിയ അവരുടെ മാതൃകാപരമായ സേവനത്തിനുള്ള ദീർഘകാലമായി വൈകിയ അംഗീകാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനം വനിതാ ഉദ്യോഗസ്ഥർ നിരന്തരം നേരിട്ടിരുന്ന അനീതിക്ക് പരിഹാരമാണെന്നും അദ്ദേഹം കുറിച്ചു.







Leave a comment