കൊച്ചി∙ പൂർണമായി നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകൾ തടയാനും അന്വേഷിക്കാനുമുള്ള ഇന്ത്യ – യുഎഇ കരാർ നടപടികൾ കർശനമാക്കിയത് റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം പല സംരംഭകരെയും പ്രതിസന്ധിയിലാക്കിയതായി സൂചന. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയെയും ഇതു ബാധിച്ചിരുന്നതായി മേഖലയിലുള്ളവർ പറയുന്നു.
ഇന്ത്യയിലെ ബിസിനസിൽനിന്നുള്ള ലാഭമാണു യുഎഇയിൽ മുതൽമുടക്കുന്നതെന്ന വിവരമാണു റോയി അവിടെ അധികൃതർക്കു നൽകിയിരുന്നത്. മുതൽമുടക്കുകളുടെ ഉറവിടമന്വേഷിക്കാൻ കരാർ പ്രകാരം യുഎഇ അധികൃതർ ഇന്ത്യയുടെ സഹകരണം തേടിയിരുന്നു. മാസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പ് അടക്കം പല റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ആദായനികുതി അധികൃതർ നടത്തുന്ന പരിശോധന ഇതനുസരിച്ചുള്ള അന്വേഷണത്തിന്റെകൂടി ഭാഗമാണെന്നാണു വിവരം.
സാമ്പത്തിക ഇടപാടുകളും അതിലെ വീഴ്ചകളും തടയാനും വിവരങ്ങൾ പരസ്പരം കൈമാറാനുമുള്ള സഹകരണ കരാറിൽ ഇന്ത്യയും യുഎഇയും 2018ൽ ഒപ്പുവച്ചിരുന്നു. ഈ കരാറിന്റെ നടത്തിപ്പു കുറെക്കൂടി കാര്യക്ഷമമാക്കാനുള്ള നടപടികൾ കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സ്വീകരിച്ചു. യുഎഇ അവരുടെ ആന്റി മണി ലോണ്ടറിങ് നിയമം 2025ൽ പത്താം നമ്പർ ഫെഡറൽ ഡിക്രി വഴി കർശനമാക്കി. ഇന്ത്യയിൽനിന്നുള്ള വ്യക്തിയോ സ്ഥാപനമോ യുഎഇയിൽ മുതൽമുടക്കുന്ന പണം നിയമപ്രകാരമുള്ളതല്ലെന്നു സംശയം തോന്നിയാൽ അതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ അവർക്കു കരാർ പ്രകാരം ഇന്ത്യയുടെ സഹകരണം തേടാം.
വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ട്.
കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം.







Leave a comment