കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തി സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടുന്നു. പോലീസിന്റെ കണക്കുപ്രകാരം അഞ്ചുവർഷത്തിനിടെയുണ്ടായ വർധന 27.38 ശതമാനം. 2021-ൽ 3516 കേസുണ്ടായിരുന്നത് 2025-ൽ 4753 ആയി.
നിയമത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം കൂടിയതും വിദ്യാലയങ്ങളിൽ നടക്കുന്ന കൗൺസലിങ്ങിലും മറ്റും കുട്ടികൾ ലൈംഗികാതിക്രമംനേരിട്ട വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകുന്നതും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടാൻ കാരണമാണ്.
ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ 2012-ലാണ് പ്രൊട്ടക്‌ഷൻ ഒാഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്(പോക്സോ) നിയമം നടപ്പാക്കിയത്. ലൈംഗികാതിക്രമം, പീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രീകരണം തുടങ്ങിയവ ഗുരുതരകുറ്റങ്ങളാണ്. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നെന്നറിഞ്ഞാൽ പോലീസിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലോ ഉടൻ റിപ്പോർട്ട് ചെയ്യണം. മറച്ചുവെക്കുന്നതും കുറ്റമാണ്.
കൂടുതൽ കേസുകൾ തലസ്ഥാനജില്ലയിൽ
2025-ൽ കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 688. 502 കേസുകളുമായി കൊല്ലമാണ് തൊട്ടുപിന്നിൽ. മലപ്പുറത്ത് 464, കോഴിക്കോട്ട് 463. കുറവ് ഇടുക്കിയിലാണ്, 183. റെയിൽവേ പോലീസ് അഞ്ച് കേസെടുത്തു.
പോക്സോ കേസുകൾ
വർഷം- കേസുകൾ
2021- 3516
2022- 4518
2023- 4641
2024- 4594
2025- 4753







Leave a comment