പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കിയ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ടിഞ്ചു മൈക്കിൾ (26) വധക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോട്ടാങ്ങൽ സ്വദേശിയും തടിക്കച്ചവടക്കാരനുമായ നസീറിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. പ്രതിക്കെതിരെയുള്ള കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും.
2019 ഡിസംബർ 15-നാണ് ടിഞ്ചു മൈക്കിളിനെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. തുടക്കത്തിൽ ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ലോക്കൽ പോലീസ്. എന്നാൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭർത്താവുമായി പിണങ്ങി കാമുകനൊപ്പം കഴിയവേ ആണ് ദുരന്തം തേടിയെത്തിയത്.
ഈ കേസിലെ പ്രതിയെ കണ്ടെത്തുന്നതിൽ ശാസ്ത്രീയമായ തെളിവുകളേക്കാൾ ഉപരിയായി അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണ പാടവം വലിയ പങ്കുവഹിച്ചു. യുവതിയെ കെട്ടിത്തൂക്കാൻ ഉപയോഗിച്ച കയറിലെ കുരുക്ക് അഥവാ ‘കെട്ട്’ ആണ് പ്രതിയിലേക്കുള്ള വഴി തുറന്നത്.
തടിക്കച്ചവടക്കാർ വലിയ തടികൾ കെട്ടാനായി ഉപയോഗിക്കുന്ന സവിശേഷമായ ഒരു രീതിയിലായിരുന്നു ആ കുരുക്ക്. ഇത് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് തടിക്കച്ചവടക്കാരനായ നസീറിലേക്ക് എത്തിയത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നീണ്ട 20 മാസത്തെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് 2021-ൽ നസീറിനെ പിടികൂടാൻ സാധിച്ചത്.
ലോക്കല്‍ പൊലീസ് അന്വേഷിച്ച് അട്ടിമറിച്ച കേസിന് തുമ്പുണ്ടാക്കിയത് ജില്ലാ ക്രൈംബ്രാഞ്ച്. ഹീറോയായത് ഡിവൈഎസ്പിയായിരുന്ന പ്രതാപന്‍ നായരായിരുന്നു. തടിക്കച്ചവടക്കാരനായ നസീറാണ് കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ ആ അന്വേഷണം മികവും ചര്‍ച്ചയിലാണ്.
2019 ഡിസംബറില്‍ പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) ആണ് പ്രതി. വീട്ടില്‍ തടിക്കച്ചവടത്തിന് വന്ന നസീര്‍ ടിന്‍ജുവിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു.
ഭര്‍തൃമതിയായ ടിന്‍ജു അവിടെ നിന്ന് പിണങ്ങി കാമുകനായ ഓട്ടോ ഡ്രൈവര്‍ ടിജിന്‍ ജോസഫിനൊപ്പം താമസിച്ചു വരികയായിരുന്നു. ടിജിന്റെ വീടിന്റെ കിടപ്പു മുറിയിലാണ് ടിന്‍ജുവിനെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ലോക്കല്‍ പൊലീസും മാതാപിതാക്കളും സ്വാഭാവികമായും ടിജിനെ സംശയിച്ചു. പെരുമ്പെട്ടി എസ്ഐയായിരുന്ന ഷെരീഫ് ടിജിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച് അവശനാക്കി. ചോര ഛര്‍ദിച്ച് ആശുപത്രിയിലായ ടിജിന്‍ അവിടെ നിന്ന് ഇറങ്ങിയ ശേഷം കോടതിയെ സമീപിച്ച് എസ്ഐക്കെതിരേ കേസെടുപ്പിച്ചു. ഈ കേസില്‍ സസ്പെന്‍ഷനിലായ എസ്ഐയ്ക്കെതിരേ തുടരന്വേഷണം നടക്കുകയാണ്. നിരപരാധിയെ പ്രതിയാക്കാന്‍ ശ്രമിച്ച എസ്ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
2019 ഡിസംബര്‍ 15 നാണ് കൊല നടന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ ബാലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിപ്പിച്ച് അബോധാവസ്ഥയിലായ ടിന്‍ജുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി തുടര്‍ന്ന് മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയമാണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ ടിജിന്‍ ജോസഫിനൊപ്പം ഈ വീട്ടില്‍ താമസിച്ചുവരികയായിരുന്നു ടിഞ്ചു.
സംഭവദിവസം ടിജിനും അയാളുടെ അച്ഛനും പുറത്തു പോയശേഷം റ്റിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മല്ലപ്പള്ളി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടവും നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകള്‍ യുവതിയുടെ ശരീരത്തില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ടിഞ്ചുവിന്റെ ഡയറി ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ബന്തവസിലെടുത്തിരുന്നു. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കേസ് 2020 ഫെബ്രുവരിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു ജില്ലാ പോലീസ് മേധാവി ഉത്തരവായി.
ശാസ്ത്രീയ പരിശോധനയില്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ ശുക്ലവും ബീജാണുവും കണ്ടെത്തിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ടിഞ്ചു ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്കും, ശാരീരിക പീഡനത്തിനും, വിധേയമായി എന്ന് വെളിവായി. ആദ്യം കേസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി വന്ന ആര്‍. പ്രതാപന്‍ നായരുടെ വിദഗ്ധമായ അന്വേഷണമാണ് കേസ് തെളിയിച്ചത്. യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട അനവധി മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട അന്നത്തെ ഡിവൈഎസ്പി നടത്തിയ ശാസ്ത്രീയ അന്വേഷണം ലൈംഗിക പീഡനവും തുടര്‍ന്ന് യുവതിയുടെ കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടുവെന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ക്രൈം ബ്രാഞ്ച് പോലീസിന്റെ അന്വേഷണ സംഘം, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും വെളുത്ത സ്രവത്തിന്റെ സാന്നിധ്യവും മറ്റും അടിസ്ഥാനപ്പെടുത്തി, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ടും കൂടുതല്‍ പേരെ ചോദ്യം ചെയ്തും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയായി എന്നത് ഉറപ്പിക്കും വിധമുള്ള തെളിവുകള്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല തരത്തിലുള്ള അമ്പതിലധികം മുറിവുകള്‍, ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് വിധേയമാക്കി എന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ചിന്റെ സംഘം എത്തിച്ചേരാനിടയാക്കി.
മരണം സംഭവിക്കുന്നതിനു മുമ്പ് ടിഞ്ചുവിന്റെ വീടിന് സമീപം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരില്‍ കേന്ദ്രീകരിക്കുകയും അവരെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൃതദേഹത്തിന്റെ നഖത്തില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്ക് ഫോറന്‍സിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ അന്വേഷണം തുടര്‍ന്നു. നഖങ്ങളില്‍ അജ്ഞാതനായ ഒരാളുടെ ഡിഎന്‍എയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു.
ടിഞ്ചുവിന്റെ കൈവിരലുകളിലെ നഖങ്ങളില്‍ കണ്ടെത്തിയ ഡി എന്‍ എ യുമായി നസീറിന്റെ രക്തസാമ്പിളിലെ ഡി എന്‍ എ സാമ്യം ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയും അഡിഷണല്‍ എസ് പി എന്‍ രാജനും സംഭവസ്ഥലം സന്ദര്‍ശിക്കുകയും വനിതാ സെല്ലിലെ പോലീസുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വീട്ടിലെ കിടപ്പുമുറിയില്‍ ഡമ്മി പരീക്ഷണം നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മാസങ്ങളോളം പെരുമ്പെട്ടിയിലും പരിസരങ്ങളിലും ക്രൈം ബ്രാഞ്ച് അന്വേഷണസംഘം താമസിച്ച് സംശയമുള്ളവരെയും അവരുടെ കുടുംബങ്ങങ്ങളെയും നിരീക്ഷിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
കേസിലെ ആവലാതിക്കാരനായ കാമുകനും അയാളുടെ പിതാവും വീട്ടില്‍ നിന്നും രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ കടന്ന് ടിഞ്ചുവിനെ ലൈംഗിക പീഡനത്തിന് വീധേയയാക്കുകയാണുണ്ടായതെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. യുവതി എതിര്‍ത്തപ്പോള്‍ കിടപ്പുമുറിയില്‍ വടക്ക് അരികില്‍ കിടന്ന കട്ടിലിലേക്ക് ബലപ്രയോഗത്തിലൂടെ തള്ളിയിട്ടു. കുതറിമാറിയ ടിഞ്ചുവിന്റെ തല കട്ടില്‍ പടിയില്‍ ഇടിപ്പിച്ചു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ പ്രതി ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും, കൊല്ലണമെന്ന ഉദ്ദേശത്തോടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹുക്കില്‍ വെള്ളമുണ്ട് ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു.
ആത്മഹത്യ എന്ന ഗണത്തില്‍ കൂട്ടേണ്ടി വരുമായിരുന്ന, ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍, ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണലിസവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അഭിപ്രായപ്പെട്ടു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.






Leave a comment