നടിമാരോടുള്ള ഹോളിവുഡിന്റെ സമീപനത്തിനെതിരെ തുറന്നടിച്ച് നടിയും സംവിധായികയുമായ ക്രിസ്റ്റൻ സ്റ്റ്യുവർട്ട്. ഹോളിവുഡിൽ നടിമാർ കളിപ്പാവകളെ പോലെയാണ് പരിഗണിക്കപ്പെടുന്നതെന്ന് അവർ പറഞ്ഞു. യുഎസ് മാഗസിനായ ‘വെറൈറ്റി’ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റൻ ഇക്കാര്യം തുറന്നുപറഞ്ഞത്
‘ഹോളിവുഡിൽ നടിമാരെ മോശമായി മാത്രമേ പരിഗണിക്കാറുള്ളൂ. ആളുകൾ കരുതുന്നത് ആർക്കും നടിയാകാം എന്നാണ്. പക്ഷേ സംവിധായിക എന്ന നിലയിൽ എന്റെ സിനിമയെ കുറിച്ച് സംസാരിക്കാനായി ആദ്യമായി ഇരുന്നപ്പോൾ അതൊരു വ്യത്യസ്തമായ അനുഭവമായി എനിക്ക് തോന്നി. അപ്പോൾ മാത്രമാണ് അവർ എന്നെ ‘തലച്ചോറുള്ള ഒരു വ്യക്തി’യെന്ന നിലയിൽ പരിഗണിച്ച് സംസാരിച്ചത്.’ -ക്രിസ്റ്റൻ പറഞ്ഞു.
ഹോളിവുഡിൽ സംവിധായകരെ ഉന്നതമായി പരിഗണിക്കുമ്പോൾ അഭിനേതാക്കളെ പിന്നിലേക്ക് തള്ളിവിടുകയാണെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ക്രിസ്റ്റൻ പറഞ്ഞു. ‘സംവിധായകർക്ക് അമാനുഷികമായ കഴിവുകളുണ്ടെന്നാണ് ഇവിടെയുള്ള ധാരണ. അത് സത്യമല്ല. പുരുഷന്മാർ അടിച്ചുറപ്പിച്ച ആശയമാണത്. ഞാൻ പരാതി പറയുകയല്ല. പക്ഷേ അഭിനേതാക്കളായ സ്ത്രീകളുടെ കാര്യം പുരുഷന്മാരേക്കാൾ മോശമാണ്. അവർ കളിപ്പാവകളെ പോലെയാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ അവർ അതല്ല. തന്റെ ശരീരവും ആത്മാവും പൂർണമായി ആ സിനിമയ്ക്കായി (ദി ക്രോണോളജി ഓഫ് വാട്ടർ) സമർപ്പിച്ച നടിയാണ് ഇമോജൻ പൂട്‌സ്.’ -ക്രിസ്റ്റൻ സ്റ്റ്യുവർട്ട് പറഞ്ഞുനിർത്തി.
ട്വിലൈറ്റ് സീരീസ്, ഇൻടു ദി വൈൽഡ്, സ്‌പെൻസർ, പേഴ്‌സണൽ ഷോപ്പർ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഹോളിവുഡ് താരമായ ക്രിസ്റ്റൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദി ക്രോണോളജി ഓഫ് വാട്ടർ. കഴിഞ്ഞവർഷം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ആറ് മിനിറ്റ് നീണ്ട കയ്യടി ലഭിച്ചിരുന്നു.







Leave a comment