ന്യൂഡൽഹി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍, ‘മദർ ഓഫ് ഓൾ ഡീല്‍സ്’ ധാരണയായി. രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും . അടുത്ത കാലത്ത് രാജ്യന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഇളവ് അനുവദിക്കും. ഡൽഹിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്‍റോണിയോ സാന്‍റോസ് ഡി കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയിൻ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറാണ് ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച യൂറോപ്യൻ യൂണിയൻ നേതാക്കൾ ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ചരിത്രനിമിഷമായിരുന്നു. രണ്ട് പ്രധാന ജനാധിപത്യ ശക്തികൾ അവരുടെ ബന്ധത്തിൽ നിർണായക അധ്യായം കൂട്ടിച്ചേർക്കുന്ന മറ്റൊരു നിമിഷമാണ് ഇന്നെന്നും സ്വതന്ത്ര വ്യാപാരക്കരാറിനെ ചൂണ്ടി പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദിയുടെ പരാമർശം. യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
വ്യാപാര കരാറുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ കുതിപ്പാകുമെന്നാണ് പ്രതീക്ഷ. 2024–25 സാമ്പത്തിക വർഷം 75.9 ബില്യൻ ഡോളറിന്‍റെ ഉൽപന്നങ്ങളാണ് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. കരാർ പ്രാവർത്തികമായാല്‍ കയറ്റുമതി മേഖലയിൽ ഉടനടി 3–5 ബില്യൻ ഡോളറിന്‍റെ നേട്ടമുണ്ടാകും. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളോളം ചർച്ച ചെയ്തതിന് ശേഷമാണ് യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ ധാരണയിലെത്തിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും യൂറോപ്യൻ യൂണിയനും അവരുടെ ബന്ധങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു മോദി പറഞ്ഞു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, സാമ്പത്തിക സമന്വയം, ജനങ്ങളോടുള്ള ബന്ധം എന്നിവയിൽ അധിഷ്ഠിതമായി ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുകയാണ്. ഇരു കക്ഷികൾക്കുമിടയിലുള്ള വ്യാപാരം 180 ബില്യൺ യൂറോ ആണെന്നും മോദി പറഞ്ഞു.
കരാർ നിക്ഷേപം വർധിപ്പിക്കുകയും പുതിയ നവീകരണ പങ്കാളിത്തങ്ങൾ രൂപവത്കരിക്കുകയും ആഗോള തലത്തിൽ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പറഞ്ഞു. ലോകക്രമത്തിൽ വലിയ തോതിലുള്ള അസ്വസ്ഥതകൾ നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള പങ്കാളിത്തം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ കരുത്തും സ്ഥിരതയും നൽകും. യുക്രൈൻ, പശ്ചിമേഷ്യ, ഇന്തോ-പസഫിക് മേഖല എന്നിവയുൾപ്പെടെ വിവിധ ആഗോള വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച നടത്തി. ബഹുരാഷ്ട്ര വാദത്തോടുള്ള ആദരവും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതും ഞങ്ങളുടെ സംയുക്ത മുൻഗണനയാണെന്നും മോദി പറഞ്ഞു.
അതേസമയം, ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിയ വ്യാപാര കരാറിനെതിരെ യുഎസ്. ഇന്ത്യയുമായി കരാറിലെത്തിയതോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യ–യുക്രെയിൻ യുദ്ധത്തെ സഹായിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയത്. എന്നാൽ ഇതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കരാറിലെത്തി. ഇന്ത്യയിലെത്തുന്ന റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് യൂറോപിന് വിൽക്കുകയാണ്. യൂറോപിനെതിരായ യുദ്ധത്തിന് യൂറോപ് തന്നെ ഫണ്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസുമായുള്ള വ്യാപാര കരാർ പാതിവഴിയിൽ നിൽക്കെ, യൂറോപ്യൻ യൂണിയനുമായി ചരിത്ര കരാറിൽ ഒപ്പിടാൻ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് പ്രതികരണം.







Leave a comment