ദുബായ്: ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം.എ യൂസഫലി. ‘ശശി തരൂർ ഇത്തവണ ദുബായിലെത്തിയപ്പോൾ ഞാൻ കണ്ടിട്ടില്ല. ആറു മാസം മുമ്പ് വന്നപ്പോൾ എന്റെ വീട്ടിൽ വന്നിരുന്നു. ഞങ്ങൾ കാണാറുണ്ട്. എന്നാൽ ഇത്തരമൊരു വാർത്ത അടിസ്ഥാനമില്ലാത്തതാണ്. തെറ്റായ പ്രചാരണങ്ങൾ നടത്തരുത്’ യൂസഫലി പറഞ്ഞു.
കോൺഗ്രസിൽ അതൃപ്തനായിനിൽക്കുന്ന പ്രവർത്തകസമിതി അംഗം ശശി തരൂർ എം.പി. സി.പി.എമ്മുമായി അടുക്കുന്നെന്ന പ്രചാരണത്തിനിടെയായിരുന്നു യൂസഫലിയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾ. ദുബായിലെ ഒരു മലയാളിവ്യവസായി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ ചർച്ചനടത്തുന്നതായി ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ, ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. സ്വകാര്യചടങ്ങിൽ പങ്കെടുക്കാനായിരുന്നു തരൂർ ദുബായിലെത്തിയത്.പാർട്ടി മാറുന്നെന്ന പ്രചാരണത്തോട് വിദേശത്തുനിന്ന് പ്രതികരിക്കുന്നില്ലെന്നാണ് ശശി പറഞ്ഞത്.
അതേസമയം, കോൺഗ്രസുമായി പരിഭവം തുടർന്ന് ശശി തരൂർ. കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്ച പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്.
അതേസമയം, തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ, തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്.
എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്നു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി.
രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിനു മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിയിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ, അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്.







Leave a comment