കേരള വാർത്ത

കേരള കുംഭമേളയിൽ എത്തിയത് ഒരു ലക്ഷത്തോളം പേർ; നിളാ ആരതിയിൽ പങ്കെടുക്കാൻ ആയിരങ്ങൾ

തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ തിരുനാവായയിൽ ഞായറാഴ്ചയെത്തിയത് ഒരു ലക്ഷത്തോളം പേർ. 25ന് രാവിലെ മുതൽ നിളാ സ്നാനത്തിനും പൂജകൾക്കും ആയിരങ്ങളെത്തി. വൈകിട്ടുള്ള നിളാ ആരതിയിൽ പങ്കെടുക്കാൻ പാലം കടക്കാനുള്ളവരുടെ തിരക്ക് ഉച്ചയ്ക്കു തന്നെ തുടങ്ങി. ഇവിടെ ഉച്ചയ്ക്ക് 1,008 യോഗികൾ നടത്തിയ സൂര്യനമസ്കാരത്തിൽ പങ്കെടുക്കാനും വിശ്വാസികൾ തടിച്ചു കൂടി. ഇന്ത്യൻ യോഗ അസോസിയേഷന്റെ നേതൃത്വത്തിലാണ് സൂര്യ നമസ്കാരം നടത്തിയത്. 108 തവണയാണ് നമസ്കാരം ചെയ്തത്. സംസ്ഥാനത്തെ വിവിധ യോഗ സ്കൂളുകളിൽ നിന്നുള്ളവർ പങ്കെടുത്തു.

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്തു. പ്രമുഖ യോഗാചാരന്മാരെ ആദരിച്ചു. പുഴയുടെ മധ്യഭാഗത്ത് നിളാ ആരതി നടക്കുന്ന ഘട്ടിലാണ് സൂര്യനമസ്കാരവും നടത്തിയത്. ആരതിക്കു ശേഷം ഇവിടെയുള്ളവരെ മുഴുവൻ പാലം കടത്തി റോഡിലെത്തിച്ചപ്പോൾ അർധരാത്രി പിന്നിട്ടിരുന്നു. ഇന്നലെ യജ്ഞശാലയിൽ അഗ്നിയെ പ്രതിനിധീകരിക്കുന്ന പ്രത്യംഗിരമാരെ ആരാധിച്ചുള്ള പ്രത്യംഗിരാ പൂജ നടന്നു. ആചാര്യൻ ഉമേഷ് മുഖ്യ കാർമികത്വം വഹിച്ചു.

കുംഭമേളയിൽ 26ന് ഭീഷ്മാഷ്ടമി ദിനം ആചരിക്കും. ഭീഷ്മർ ദേഹം വിട്ടിറങ്ങിയ ദിവസമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ദേഹം വിടുന്നതിനു മുൻപ് ഭീഷ്മർ യുധിഷ്ഠിരന് നൽകിയ ഉപദേശമാണ് വിഷ്ണു സഹസ്രനാമമെന്നും ഇന്ന് ജപം നടത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും കുംഭമേളയുടെ ആചാര്യന്മാർ പറഞ്ഞു. അന്ന് നിളയിൽ സ്നാനം നടത്തുന്നതും വിശേഷമായാണ് കണക്കാക്കുന്നത്. സ്നാനത്തിലൂടെ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. രാവിലെ 8 മുതൽ യജ്ഞശാലയിൽ ദ്വാദശ നാമപൂജ നടക്കും. തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 12 ആചാര്യന്മാരെ വിഷ്ണുവിന്റെ പ്രതിരൂപങ്ങളായി കണക്കാക്കിയാണ് വിശേഷപ്പെട്ട പൂജ നടത്തുന്നത്. 12 മണി വരെയാണ് പൂജ. വൈകിട്ട് 6.30ന് ചാത്തൻപൂജ തുടങ്ങും. കാട്ടുമാടം പ്രവീൺ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജ നടക്കുന്നത്.

മാഘ മക മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ഭാരതത്തിന്റെ വിവിധ മഠങ്ങളിൽനിന്നും അഖാഡകളിൽനിന്നും ആചാര്യന്മാർ, മഹാ മണ്ഡലേശ്വർ, ശങ്കരചാര്യ പരമ്പരയിലെ ശങ്കരാചാര്യന്മാർ, മഹന്തുമാർ, സ്വാമിമാർ തുടങ്ങിയവർ യജ്ഞഭൂമിയിൽ എത്തി ഹോമ യജ്ഞങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ സുമേധാമൃത ചൈതന്യയുടെ നേതൃത്വത്തിൽ മഹാഗണപതിഹോമത്തോടെയാണ് തുടങ്ങിയത്.

തുടർന്ന് വാസ്തുശാന്തി ഹോമം നടന്നു. ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ശങ്കരപീഠത്തിൽ നിന്ന് ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ച അമൃതരഥം തവനൂരിൽ എത്തിയപ്പോൾ ആയിരങ്ങൾ അണിനിരന്നു സ്വീകരിച്ചു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രമുറ്റത്ത് എത്തിയ രഥത്തെ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മംഗളാരതി ഉഴിഞ്ഞു. മാതാ അമൃതാനന്ദമയി മഠം താനൂർ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് പ്രമുഖ സന്യാസിമാർ യജ്ഞഭൂമിയിൽ പ്രവേശിക്കുന്ന ചാവ്‌നി പ്രവേശ ചടങ്ങുകളും നടന്നു. മഹാമേളയ്ക്ക് തുടക്കം കുറിച്ചു ധർമധ്വജ സ്ഥാപനം നടന്നു.

ശേഷം മഹാദേവഘട്ടിലും ബ്രഹ്മഘട്ടിലും സപ്ത നദികളെയും ആരാധിക്കുന്ന നിള ആരതിയ്ക്ക് ഋഷികേശിലെ സ്വാമി നാരായണ ആശ്രമത്തിൽനിന്നും വന്ന പണ്ഡിറ്റുകൾ നേതൃത്വം നൽകി. സമൂഹ മംഗള ആരതിയിൽ ഒട്ടേറെ ഭക്തജനങ്ങൾ പങ്കെടുത്തു.കാലാകുംഭ് കലാപാടികൾക്ക് മലപ്പുറം ജില്ലാ ജഡ്ജി കെ.സനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ സോപാനനൃത്തവും നടന്നു. കുട്ടികളുടെ ചിത്രരചനയ്ക്ക് ആർട്ടിസ്റ്റ് മധു ബാലകൃഷ്ണൻ നേതൃത്വം നൽകി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...