ന്യുയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇന്ത്യൻ വംശജയായ ഭാര്യ ഉഷാ വാൻസും നാലാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു. തങ്ങൾക്കൊരു ആൺകുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷവാർത്ത ദമ്പതികൾ തന്നെയാണ് ലോകത്തെ അറിയിച്ചത്. അമേരിക്കൻ ചരിത്രത്തിൽ 156 വർഷങ്ങൾക്ക് ശേഷമാണ് പദവിയിലിരിക്കെ ഒരു വൈസ് പ്രസിഡന്റ് വീണ്ടും പിതാവാകുന്നത് എന്ന പ്രത്യേകത കൂടി ഈ വാർത്തയ്ക്കുണ്ട്. 1870ൽ വൈസ് പ്രസിഡന്റായിരുന്ന ഷൂയ്‌ലർ കോൾഫാക്‌സാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്.
ജൂലൈ അവസാനത്തോടെ കുഞ്ഞ് ജനിക്കുമെന്നാണ് വാൻസ് വ്യക്തമാക്കിയത്. ‘ഉഷയും കുഞ്ഞും സുഖമായിരിക്കുന്നു. പുതിയ അംഗത്തെ വരവേൽക്കാൻ കുടുംബം ആവേശത്തോടെ കാത്തിരിക്കുകയാണ്,’ വാൻസ് എക്‌സിൽ കുറിച്ചു. തങ്ങളെ പരിചരിക്കുന്ന സൈനിക ഡോക്ടർമാർക്ക് ദമ്പതികൾ നന്ദി അറിയിക്കുകയും ചെയ്തു. എട്ട് വയസ്സുള്ള ഇവാൻ, അഞ്ച് വയസ്സുള്ള വിവേക്, നാല് വയസ്സുള്ള മിറാബെൽ എന്നിവരാണ് വാൻസ് ദമ്പതികളുടെ മറ്റ് മക്കൾ.
യേൽ സർവകലാശാലയിലെ നിയമപഠന കാലത്ത് തുടങ്ങിയ പ്രണയമാണ് 2014ൽ വിവാഹത്തിലെത്തിയത്. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഉഷ, തന്റെ ജീവിതത്തിലെ ‘സ്പിരിറ്റ് ഗൈഡ്’ ആണെന്നാണ് വാൻസ് വിശേഷിപ്പിക്കാറുള്ളത്. തൊഴിലാളി വർഗ പശ്ചാത്തലത്തിൽ നിന്ന് വന്ന വാൻസിനെ ഉന്നതതലങ്ങളിൽ ഇടപെടാൻ സഹായിച്ചത് ഉഷയായിരുന്നു. 2014ൽ കെന്റക്കിയിൽ നടന്ന ഇവരുടെ വിവാഹം െ്രെകസ്തവ, ഹിന്ദു ആചാരപ്രകാരമാണ് നടന്നത്. അന്ന് ഇരുവരും ഇന്ത്യൻ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
അടുത്തകാലത്ത് ചില പൊതുചടങ്ങുകളിൽ ഉഷ വിവാഹമോതിരം ധരിക്കാതെ എത്തിയത് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പുകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, മൂന്ന് കുട്ടികളുടെ അമ്മയായ ഉഷ തിരക്കുകൾക്കിടയിൽ മോതിരം ധരിക്കാൻ മറന്നുപോകുന്നതാണെന്ന് അവരുടെ വക്താവ് പിന്നീട് വിശദീകരിച്ചു. മാധ്യമശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ശൈലിയാണ് ഉഷാ വാൻസിന്റേത്.







Leave a comment