മുംബൈ: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഒപ്പുവെക്കുന്നതിന് തൊട്ടടുത്താണുള്ളതെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ. അമേരിക്കൻ അധികൃതരുമായി ഓൺലൈനിൽ ചർച്ചകൾ നടന്നുവരുന്നു. അതേസമയം, കരാർ എപ്പോൾ യാഥാർഥ്യമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡിസംബർ അവസാനവാരം വാണിജ്യമന്ത്രി പീയൂഷ് ഗോയലും അമേരിക്കൻ വാണിജ്യ പ്രതിനിധി ജാമിസൺ ഗ്രീറും തമ്മിൽ ഓൺലൈനിൽ കൂടിക്കാഴ്ച നടന്നിരുന്നു. അമേരിക്കയുമായി ഇന്ത്യ എപ്പോഴും ചർച്ചകൾക്കു സന്നദ്ധമായിട്ടുണ്ട്. ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്ന വിഷയങ്ങളിൽ ഓൺലൈൻ വഴി ചർച്ചകൾ നടക്കുന്നു. ഇതിലെ ധാരണയ്ക്ക് കൃത്യമായ സമയം പറയാൻ കഴിയില്ല. ഇരു രാജ്യങ്ങൾക്കും സമ്മതമാകുന്ന രീതിയിലേക്ക് കാര്യങ്ങളെത്തേണ്ടതുണ്ട്.
അന്തിമ കരാറിനടുത്തെത്തി എന്നു പറയുന്നതിൽ സന്തോഷമുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട നിർണായകമായ കാര്യങ്ങൾ കരാറിന്റെ പരിധിയിൽനിന്ന് മാറ്റിവെച്ചു. ഇത് ചർച്ചകൾ കുറച്ചുകൂടി എളുപ്പമാക്കുന്നു. രാഷ്ട്രീയമായും ആഭ്യന്തരമായും ഏറെ നിർണായകമായുള്ള, കാർഷികമേഖലയുമായി ബന്ധപ്പെട്ടുയർന്നുവന്ന നിർദേശങ്ങളാണ് നേരത്തേ ചർച്ചകളുടെ വേഗം കുറച്ചത്.
അമേരിക്ക കൊണ്ടുവന്നിട്ടുള്ള 50 ശതമാനം തീരുവയ്ക്കിടയിലും അവിടേക്ക് കയറ്റുമതി നടക്കുന്നുണ്ട്. ഡിസംബറിൽ 689 കോടി ഡോളറിന്റെ (ഏകദേശം 62,000 കോടി രൂപ) കയറ്റുമതിയാണ് നടന്നത്. 2024 ഡിസംബറിലിത് 701 കോടി ഡോളർ (ഏകദേശം 63,000 കോടി ഡോളർ) ആയിരുന്നു. നവംബറിൽ 698 കോടി ഡോളറിന്റെ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു.
ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച കരാറാകും യൂറോപ്യൻ യൂണിയനുമായി വരുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. യൂറോപ്യൻ യൂണിയനിലുൾപ്പെട്ട 27 രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകൾക്കാണ് കരാർ വഴിയൊരുക്കുക. മികച്ചതും പരസ്പരം നേട്ടമുണ്ടാക്കുന്നതുമാണ് നിർദിഷ്ട സ്വതന്ത്ര വ്യാപാരക്കരാർ. ചരക്ക്-സേവന മേഖലകളിൽ ഇരുവിഭാഗങ്ങൾക്കും തത്തുല്യമായി പ്രയോജനപ്പെടുന്ന രീതിയിലാണ് ഉഭയകക്ഷി വ്യാപാരം വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താകുന്നതാകും ഇടപാടെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഈമാസം അവസാനത്തോടെ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ സൂചന നൽകുന്നു. കരാറിൽ 24 ചാപ്റ്ററുകളിൽ 20 എണ്ണവും അന്തിമമായിട്ടുണ്ട്. ഏതാനും വിഷയങ്ങളിൽ മാത്രമാണ് ഇനി ധാരണയിലെത്താനുള്ളത്. ജനുവരിയിൽത്തന്നെ കരാർ പൂർത്തിയാക്കുന്നതിനാണ് ഇരുഭാഗവും ശ്രമിക്കുന്നതെന്നും പറയുന്നു.






Leave a comment