വഡോദര: സൂപ്പർതാരം വിരാട് കോലിയുടേയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിങ്ങ് മികവിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ജയം. 301 റൺസ് ലക്ഷ്യവുമായി പൊരുതാനിറങ്ങിയ ഇന്ത്യ ഒരോവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 300 റൺസിന് പുറത്തായി. ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയർ 1-0 ന് മുന്നിലെത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി വിരാട് കോലി 91 പന്തിൽ 93 റൺസോടെ ടോപ് സ്കോററായി. ഒരു സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ശുഭ്മൻ ഗിൽ 71 പന്തിൽ 56 റൺസെടുത്തു. 47 പന്തിൽ നിന്ന് 49 റൺസ് നേടി ശ്രേയസ് അയ്യരും തിളങ്ങി. കെഎൽ രാഹുൽ (29), വാഷിങ്ടൺ സുന്ദർ (7) എന്നിവർ പുറത്താകാതെനിന്നു. രോഹിത് ശർമ (26), ഹർഷിത് റാണ (29) എന്നിവർ രണ്ടക്കം കണ്ടപ്പോൾ രവീന്ദ്ര ജഡേജ(4) പെട്ടെന്ന് പുറത്തായി. ന്യൂസീലൻഡിനുവേണ്ടി ജമീസൺ നാലും ആദിത്യ അശോകും ക്രിസ്റ്റ്യൻ ക്ലാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറിൽ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ്.
ഡാരിൽ മിച്ചലിന്റെയും (71 പന്തിൽ 85 റൺസ്) ഓപ്പണർമാരാായ ഹെൻ റി നിക്കോൾസിന്റെയും (69 പന്തിൽ 62 റൺസ്), ഡെവൻ കോൺവെയുടെയും (67 പന്തിൽ 56 റൺസ്) മികച്ച ബാറ്റിങ്ങാണ് കിവീസിനെ 300ൽ എത്തിച്ചത്. 21 ഓവറിൽ 117 റൺസാണ് ഓപ്പണർമാർ ആദ്യ വിക്കറ്റിൽ ചേർത്തത്. വാലറ്റത്ത് ക്രിസ്റ്റ്യൻ ക്ലാർക്ക് പുറത്താകാതെ 17 പന്തിൽ നിന്ന് 24 റൺസെടുത്തു.
ഇന്ത്യയ്ക്കുവേണ്ടി വേണ്ടി മുഹമ്മദ് സിറാജും (എട്ടോവറിൽ 40 റൺസ്) ഹർഷിത് റാണയും (പത്തോവറിൽ 65 റൺസ്) പ്രസിദ്ധ് കൃഷ്ണയും (ഒൻപത് ഓവറിൽ 60) രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒൻപത് ഓവറിൽ 52 റൺസ് വിട്ടുകൊടുത്ത കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തപ്പോൾ രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടൺ സുന്ദറിനും വിക്കറ്റൊന്നും കിട്ടിയില്ല.







Leave a comment