വിഴിഞ്ഞം: കോർപ്പറേഷൻ വാർഡായ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഈ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.ഇതോടെ വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി.
സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ജസ്റ്റിൻ ഫ്രാൻസിസി തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരിച്ചത്. ഇതേ തുടർന്ന് കോർപ്പറേഷന്റെ വാർഡ് 66- ലെ തിരഞ്ഞെടുപ്പ് കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായി വരണാധികാരി സബ്കളക്ടർ ഒ.വി. ആൽഫ്രഡ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
10 ബൂത്തുകളാണ് വാർഡ് 66 -ൽ ഉളളത്. ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ബൂത്തുകളിലെ സർവ്വ സന്നാഹങ്ങളും സജ്ജമാക്കിയിരുന്നു. രാത്രി എട്ടോടെയായിരുന്നു സബ്കളക്ടറുടെ അറിയിപ്പ് ബൂത്തുകളുടെ ചുമതലയുളള സെക്ടറൽ ഓഫീസർ ടി.ബി.ബിജുവിന് ലഭിക്കുന്നത്. തുടർന്ന് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കാനും അവ ഭദ്രമായി നാലാഞ്ചിറയിലെ സെന്ററിലേക്ക് എത്തിക്കുന്നതിനും എല്ലാ ഉദ്യോഗസ്ഥർക്കും അറിയിപ്പ് നൽകി. തുടർന്ന് രാത്രിയോടെ ബുത്തുകൾ പൂട്ടി പോളിങുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുമായി ഉദ്യോഗസ്ഥർ നാലാഞ്ചിറയിലേക്ക് മടങ്ങി.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ജസ്റ്റിൻ ഫ്രാൻസിസിന്റെ അകാല നിര്യാണം തനിക്ക് വലിയ ദുഖമുണ്ടാക്കിയെന്ന് വിഴിഞ്ഞം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ.നൗഷാദ് പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർട്ടിപ്രവർത്തകർ സജ്ജമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക മരണം ഞെട്ടലോടെയാണ് കേട്ടത്. ഇനി വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം നേടാനുകുമെന്ന് പ്രതീക്ഷയും നൗഷാദ് പങ്കുവെച്ചു.
മരിച്ച ജസ്റ്റിൻ ഫ്രാൻസിസ് ഉൾപ്പെട്ട വിഴിഞ്ഞത് ജനവിധി തേടുന്നത് സ്വതന്ത്ര സ്ഥാനാർഥികളടക്കം 10 പേരായിരുന്നു. ഇനി ശേഷിക്കുന്നത് ഒൻപതു പേർമാത്രമാണ്. എല്ലാ പ്രതീക്ഷകളും നിലനിൽക്കെയാണ് സ്ഥാനാർഥിയുടെ മരണം വിഴിഞ്ഞം വാർഡിൽ മത്സരിക്കുന്ന പ്രമുഖ പാർട്ടി സ്ഥാനാർഥികളെയും സ്വതന്ത്ര സ്ഥാനാർഥികളെയും ആശങ്കയിലാക്കിയത്.







Leave a comment