ന്യൂയോർക്ക്: ചൈനയുമായുള്ള വ്യാപാര തർക്കത്തിൽ ബുദ്ധിമുട്ടു നേരിടുന്ന അമേരിക്കൻ കർഷകർക്കു വേണ്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് $12 ബില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. അടുത്തയാഴ്ച്ച മുതൽ കർഷകർക്ക് സഹായത്തിനു അപേക്ഷിക്കാം. 2026 ഫെബ്രുവരി 28നകം സഹായം നൽകും. അമേരിക്കൻ കുടുംബങ്ങൾക്കു കാർഷികോത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കു നൽകാനും അതു സഹായിക്കുമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. താൻ ചുമത്തിയ തീരുവകളിൽ നിന്നു ലഭിക്കുന്ന പണമാണ് അതിനു ചെലവിടുകയെന്നു അദ്ദേഹം വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
ചൈനയുടെ ബോയ്‌കോട്ട് മൂലം സോയാബീൻ വ്യാപാരം കുറഞ്ഞപ്പോൾ യുഎസ് കർഷകർക്ക് ഈ വർഷം ബില്യൺ കണക്കിനു ഡോളർ നഷ്ടമുണ്ടായി. മേയിൽ ട്രംപ് ചുമത്തിയ തീരുവയ്ക്കു മറുപടി ആയിരുന്നു അത്. യുഎസിന് ഏറ്റവും വലിയ സോയാബീൻ കച്ചവടം ചൈനയിൽ ആയിരുന്നു.
ഒക്ടോബറിൽ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുണ്ടായ ധാരണ അനുസരിച്ചു സോയാബീൻ കച്ചവടം വീണ്ടും ആരംഭിച്ചെന്നു വൈറ്റ് ഹൗസ് പറയുന്നു. ഈ വർഷം തന്നെ 12 മില്യൺ മെട്രിക് ടൺ കൂടി ചൈന വാങ്ങും.
കോൺ, കോട്ടൺ, സോയാബീൻ കച്ചവടങ്ങൾ കുറഞ്ഞതു മൂലം കനത്ത നഷ്ടം സഹിക്കുന്നുണ്ടെന്നു കർഷകർ പറയുന്നു. രണ്ടു വർഷമായി വിലകൾ താഴോട്ടാണ്.
ചൈനയുമായി ധാരണ ആയ ശേഷം സോയാബീൻ വിലകൾ 15% കൂടിയെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ് സി ബി എസിൽ പറഞ്ഞു.







Leave a comment