കൊച്ചി: കലാകേരളത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാന്‍ ഒരു സിഎംസി സന്യാസിനി. ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയെന്ന് അറിയപ്പെടുന്ന കൊച്ചി -മുസിരിസ് ബിനാലെയില്‍ ഇതാദ്യമായി ഒരു മലയാളി സന്യാസിനിയുടെ കലാസൃഷ്ടികളും ലോകം ആസ്വദിക്കും.
സിഎംസി അങ്കമാലി മേരിമാതാ പ്രോവിന്സിലെ സിസ്റ്റര്‍ റോസ്വിന് (മാലു ജോയ്) ആണ് വിഖ്യാതമായ ബിനാലെയില്‍ സവിശേഷസാന്നിധ്യമാകുന്നത്. സിസ്റ്ററുടെ കരവിരുതില്‍ പിറവിയടുത്ത വിവിധ പെയിന്റിംഗുകളും ശില്പങ്ങളും ബിനാലെയില്‍ പ്രദര്‍ശനത്തിനെത്തും. ആറാം പതിപ്പിലെത്തിനില്‍ക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനിയുടെ കലാസൃഷ്ടികള്‍ ലോകശ്രദ്ധയിലേക്കെത്തുന്നത്.
തൃപ്പൂണിത്തുറ ആര്‍എല്‍വി ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ശില്പനിർമാണത്തില് ബിഎഫ്എ പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ 2022 മുതല്‍ കലാപ്രദര്ശനങ്ങളുമായി രംഗത്തുണ്ട്.
സിസ്റ്ററുടെ പെയിന്റിംഗുകളും ശില്പങ്ങളും ഉള്‍പ്പെടുത്തി കേരള ലളിതകലാ അക്കാദമി, ആര്‍എല്‍വി കോളജ്, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലായി നടന്ന വിവിധ കലാപ്രദര്‍ശനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ ശില്പങ്ങളിലൂടെയും നിറങ്ങളിലൂടെയും വ്യത്യസ്തമായി ആവിഷ്കരിക്കുന്നതാണ് സിസ്റ്റര്‍ റോസ്വിന്റെ സൃഷ്ടികള്‍.
കലയുടെ നിര്‍മലമായ ആവിഷ്കാരത്തിനൊപ്പം മാനവികതയും മാനുഷികമൂല്യങ്ങളും വിനിമയം ചെയ്യാനുള്ള മാര്‍ഗമായാണ് വരകളെയും വര്‍ണങ്ങളെയും ശില്പനിര്മിതികളെയും കാണുന്നതെന്ന് സിസ്റ്റര്‍ റോസ്വിന് പറഞ്ഞു. ബിനാലെയുടെ ഭാഗമാകാനായത് അഭിമാനകരമാണെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ചൊവ്വര കാര്‍മല്‍ നൊവിഷ്യേറ്റ് മഠാംഗമായ സിസ്റ്റര്‍, സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗിലും സോഷ്യോളജിയിലും ഉന്നതപഠനം നടത്തിയിട്ടുണ്ട്.
ഇപ്പോള്‍ കിടങ്ങൂര്‍ ഓക്സീലിയം കോളജില്‍ സോഷ്യല്‍ സയന്‍സില്‍ ബിഎഡ് വിദ്യാര്‍ഥിനികൂടിയാണ്. ബിനാലെയില്‍ സിസ്റ്റര്‍ റോസ്വിന്റെ 30 പെയിന്റിംഗുകളും10 ശില്പങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടാകുക.
മട്ടാഞ്ചേരി എസ്എംഎസ് ഹാളാണു പ്രദര്‍ശനവേദി. 12ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനലെ മാര്‍ച്ച് 31 വരെയുണ്ടാകും.







Leave a comment