പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് വിലയിരുത്തൽ. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്.
മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മരിച്ചവരിൽ മൂന്ന് വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ മൂന്നുപേർ പൊള്ളലേറ്റും മറ്റുള്ളവർ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിന്റെ നടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തെ തീ വിഴുങ്ങുകയും കനത്ത പുക രാത്രി ആകാശത്തേക്ക് ഉയരുകയും ചെയ്യുന്നത് വീഡിയോയിൽ കാണം. തീ അണയ്ക്കാനും നിയന്ത്രണത്തിലാക്കാനും അഗ്‌നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് ലോബോ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും 20 പുരുഷന്മാരും ഉൾപ്പെടുന്നുവെന്നും, ചിലർ വിനോദസഞ്ചാരികളും ഭൂരിഭാഗവും ബേസ്‌മെന്റിൽ ജോലി ചെയ്യുന്നവരുമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ ഗോവയിലെ എല്ലാ ക്ലബ്ബുകളിലും റെസ്‌റ്റോറന്റുകളിലും സുരക്ഷാ ഓഡിറ്റുകൾ നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവർക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.






Leave a comment