ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായ കപ്പലപകടമെന്ന് അറിയപ്പെടുന്ന സാൻ ഹോസെ കപ്പലപകടത്തിലെ നിധിയിൽ നിന്നുള്ള ആദ്യ വസ്തുകൾ ലാറ്റിനമേരിക്കൻ രാജ്യം കൊളംബിയ ശേഖരിച്ചു പുറത്തു കൊണ്ടുവന്നു. 3 സ്വർണനാണയങ്ങളും ഒരു ചെമ്പുനാണയവും പീരങ്കിയും കപ്പുമാണ് ലഭിച്ചത്. ഏകദേശം 180,000 കോടി രൂപയോളം മൂല്യമുള്ള നിധിയാണു സാൻ ഹോസെ കപ്പലിൽ കിടക്കുന്നത്.
കൊളംബിയയിലെ കാർട്ടജീന ഹാർബറിനടുത്താണ് ഈ കപ്പലപകടം സ്ഥിതി ചെയ്യുന്നത്. സാൻ ഹോസെ മാത്രമല്ല, മറ്റ് 2 കപ്പൽചേതങ്ങൾ കൂടി ഈ മേഖലയിലുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നിലയിലാണു കപ്പലുകൾ. ആഴത്തിലേക്കു ആളില്ലാ റോബട്ടിക് പ്രോബ് വാഹനം ഇറക്കിയുള്ള തിരച്ചിലിലാണു നിധി കണ്ടത്. സാൻ ഹോസെ എന്ന കപ്പൽ കൊളോണിയൽ സ്‌പെയിനിന്റെ പടക്കപ്പലായിരുന്നു.
സ്‌പെയിനിലെ ജിപുസ്‌കോയയിൽ പെദ്രോ ഡി അറോസ്‌റ്റെഗ്വി എന്നായാളാണു നിർമിച്ചത്.മൂന്നു പായകളും പീരങ്കികളുമുള്ള ഈ കപ്പലിൽ 600 സൈനികരുമായി യാത്ര ചെയ്തപ്പോൾ ബ്രിട്ടിഷുകാർ മുക്കുകയായിരുന്നു.പാനമയിൽ നിന്നു നിറയെ നിധികളുമായി മടങ്ങിയ കപ്പലിന് അകമ്പടി സേവിച്ച് 12 പടക്കപ്പലുകളും 14 മറ്റു കപ്പലുകളുമുണ്ടായിരുന്നു. ബ്രിട്ടിഷുകാർ നാവികാക്രമണം നടത്തിയതോടെ കൊളംബിയയിലെ കാർട്ടാജീന ഹാർബറിനടുത്ത് കപ്പൽ മുങ്ങി. സ്വർണവും വെള്ളിയും പവിഴവും ആഭരണങ്ങളുമടങ്ങിയ വലിയ നിധിയും ഇതോടെ കടലിൽ പോയി. 1708ൽ ആയിരുന്നു ഈ സംഭവം.
2015ലാണ് പിന്നീട് സാൻ ഹോസെയെ കണ്ടെത്തിയത്. ഇന്നും അത് കടലിന്റെ അടിത്തട്ടിൽ തന്നെ കിടക്കുന്നു. വരും കാലത്ത് ഇതു പുറത്തടുത്തേക്കാം. എന്നാൽ അത് കൊളംബിയയും സ്‌പെയ്‌നും തമ്മിലുള്ള നിയമയുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന് സംശയമുണ്ട്. യുഎൻ ചട്ടമനുസരിച്ച് നിധിക്കുമേൽ സ്‌പെയിനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അമേരിക്കയിലെ പര്യവേക്ഷണ കമ്പനിയായ സീ സേർച് അർമഡയും കൊളംബിയയ്‌ക്കെതിരെ കോടതിയിൽ നീങ്ങിയിട്ടുണ്ട്.
തങ്ങൾ എൺപതുകളിൽ തന്നെ സാൻ ഹോസെ കപ്പൽ ചേതം കണ്ടെത്തിയിരുന്നെന്നും അതിലടങ്ങിയ നിധിക്ക് പകുതി അവകാശം തങ്ങൾക്കാണെന്നുമാണു അർമഡയുടെ വാദം. എന്നാൽ കൊളംബിയൻ സർക്കാർ ഈ വാദത്തെ പൂർണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഖാര ഖാര ബൊളീവിയൻസ് എന്ന തദ്ദേശ ഗോത്രസമൂഹവും നിധിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നു.
കൊളോണിയൽ കാലത്ത് സ്പാനിഷ് ശക്തികൾ തങ്ങളുടെ സമ്പത്ത് അപഹരിച്ചെന്നും അവ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും തിരികെ തരണമെന്നും ഖാര ഖാര ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ കൊളംബിയൻ മേഖലയിൽ ഇനിയും 12 ചരിത്രപരമായ കപ്പലപകടങ്ങൾ കൂടിയുണ്ടെന്നും ഇവയുടെ ശേഷിപ്പുകൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും കൊളംബിയൻ നാവികസേനാ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.







Leave a comment