ന്യൂയോർക്ക് : ഡിമെൻഷ്യ ബാധിച്ച ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന്റെ മരണശേഷം മസ്തിഷ്‌കം ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ദാനം ചെയ്യുമെന്ന് കുടുംബം. ബ്രൂസ് വില്ലിസിനെ ബാധിച്ചിരിക്കുന്ന ഫ്രണ്ടോടെംപറൽ ഡിമെൻഷ്യ (Frontotemporal Dementia – FTD) എന്ന രോഗത്തിനു നിലവിൽ ഫലപ്രദമായ ചികിത്സയില്ല. തലച്ചോറിന്റെ ഘടനയിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നത് ഭാവിയിൽ ഈ രോഗത്തിനു മരുന്ന് കണ്ടുപിടിക്കാൻ സഹായിക്കും. ബ്രൂസ് വില്ലിസിന്റെ ഭാര്യ എമ്മ ഹെമിങ് വില്ലിസിന്റെ പേരിലാണ് ഈ വാർത്ത പുറത്തുവന്നതെങ്കിലും നിലവിൽ ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല.
ഇതൊരു വൈകാരികമായ തീരുമാനമാണെങ്കിലും ശാസ്ത്രീയമായി വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എമ്മയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. തങ്ങളുടെ ദുഃഖം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു കാര്യമായി മാറ്റാൻ കുടുംബം ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്ഷൻ സിനിമകളിലൂടെയാണ് അദ്ദേഹം തരംഗമായതെങ്കിലും എല്ലാത്തരം വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആക്ഷൻ സിനിമകളുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ചിത്രങ്ങളാണ് ഡൈ ഹാർഡ് പരമ്പരയിൽ പുറത്തുവന്നത്. അതിലെ ജോൺ മക്ലൈൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും ഐക്കണിക് വേഷം.
നിലവിൽ എഴുപതു വയസ്സുള്ള ബ്രൂസിന് 2022 ലാണ് അഫേസിയ (സംസാരിക്കാനുള്ള ബുദ്ധിമുട്ട്) സ്ഥിരീകരിച്ചത്. പിന്നീട് ഇത് ഡിമെൻഷ്യയായി മാറി. ഇപ്പോൾ അദ്ദേഹത്തിന് സംസാരിക്കാനോ കാര്യങ്ങൾ വായിക്കാനോ കഴിയില്ല. വാക്കുകൾ നഷ്ടപ്പെട്ടെങ്കിലും കണ്ണ് കൊണ്ടുള്ള നോട്ടത്തിലൂടെയും സ്പർശനത്തിലൂടെയുമാണ് അദ്ദേഹം ഇപ്പോൾ കുടുംബവുമായി ആശയവിനിമയം നടത്തുന്നത്. ”അദ്ദേഹത്തിന്റെ തലച്ചോറ് പരാജയപ്പെടുന്നു, പക്ഷേ, സ്‌നേഹം ബാക്കിയുണ്ട്” – എന്നാണ് ഭാര്യ പറയുന്നത്.






Leave a comment