ടെക്സസ് : കുടിയേറ്റക്കാർക്കായുള്ള ഫെഡറൽ ഗ്രാന്റ് തുക വിനിയോഗിച്ചതിൽ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സിസ്റ്റർ നോർമ പിമെന്റൽ നടത്തുന്ന സൗത്ത് ടെക്സസിലെ കാത്തലിക് ചാരിറ്റീസ് ഓഫ് റിയോ ഗ്രാൻഡെ വാലിക്ക് (CCRGV) ഫെഡറൽ ഫണ്ടുകൾ ലഭിക്കുന്നത് നിർത്തിവയ്ക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS).
ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (FEMA) മുഖേന ഡിഎച്ച്എസ് ആണ് നവംബർ 19, 20 തീയതികളിൽ റിയോ ഗ്രാൻഡെ വാലി ചാരിറ്റിയുടെ ഫണ്ട് സസ്പെൻഡ് ചെയ്തത്. കൂടാതെ, ആറ് വർഷത്തേക്ക് ഗ്രാന്റുകൾ നൽകുന്നതിൽ നിന്ന് വിലക്കുന്ന അപൂർവമായ നടപടിയായ ‘ഡീബാർമെന്റിനും’ ശുപാർശ നൽകിയിട്ടുണ്ട്.
കുടിയേറ്റക്കാരുടെ രേഖകളിൽ വ്യാപകമായ പിഴവുകൾ കണ്ടെത്തി. സംഘടന നൽകിയ കുടിയേറ്റക്കാരുടെ ഡേറ്റയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പലരെയും ഡിഎച്ച്എസ് ഡേറ്റാബേസുകളിൽ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഫെഡറൽ നിയമങ്ങൾ അനുവദിക്കുന്ന 45 ദിവസത്തെ സമയപരിധിക്ക് ശേഷവും CCRGV കുറഞ്ഞത് 248 തവണ സേവനങ്ങൾക്ക് ബിൽ ചെയ്തു. സംഘടന നൽകിയ കണക്കുകൾ “തെറ്റോ”, “പൂർണ്ണമായി സത്യസന്ധമല്ലാത്തതോ” ആണെന്ന് ഫെമ കണ്ടെത്തി.
പ്രശ്‌നങ്ങൾ വ്യാപകവും പല വർഷങ്ങളിലായി സംഭവിച്ചതിനെ തുടർന്നാണ് സാധാരണയായുള്ള മൂന്ന് വർഷത്തെ നിരോധനത്തിന് പകരം ഡിഎച്ച്എസ് ആറ് വർഷത്തെ വിലക്ക് ആവശ്യപ്പെടുന്നത്.






Leave a comment