ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിന് എതിരായ ക്രിമിനൽ കേസിൽ നിന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ബ്രയാൻ മിഡിൽടണെ പൂർണ്ണമായും അയോഗ്യനാക്കാനും കേസ് തള്ളിക്കളയാനും ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. രാഷ്ട്രീയ പകപോക്കൽ, പ്രോസിക്യൂട്ടറുടെ ദുഷ്പ്രവൃത്തി, എൻക്രിപ്റ്റഡ് മെസ്സേജ് ആപ്പുകൾ ഉപയോഗിച്ചുള്ള തെളിവ് നശിപ്പിക്കൽ എന്നിവയാണ് കാരണങ്ങളായി ഉദ്ധരിക്കുന്നത്.
മിഡിൽടൺ ഒരു രാഷ്ട്രീയ എതിരാളി എന്ന നിലയിൽ ജോർജിനെ ലക്ഷ്യമിടുന്നുവെന്നും തന്റെ ഓഫീസിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നും ആരോപിക്കുന്നു. നിയമ വിരുദ്ധമായി കേസിനെക്കുറിച്ച് സംസാരിക്കാൻ സിഗ്നൽ, വാട്ട്‌സ്ആപ്പ് പോലുള്ള എൻക്രിപ്റ്റഡ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചു എന്നും പറയുന്നു.
സഹകരിക്കുന്ന സാക്ഷിയുമായുള്ള റെക്കോർഡ് ചെയ്ത അഭിമുഖത്തിന്റെ മൂന്ന് മിനിറ്റ് ഭാഗം മിഡിൽടന്റെ ഓഫീസ് നശിപ്പിച്ചു എന്നും ഹർജി ആരോപിക്കുന്നു.
നീതിയും നിഷ്പക്ഷതയും ഉറപ്പാക്കാൻ ഫോർട്ട് ബെൻഡ് കൗണ്ടിക്ക് പുറത്തുനിന്ന് ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടു. എൻക്രിപ്റ്റഡ് മെസ്സേജ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നു ഡി.എ. ഓഫീസിനെ വിലക്കണം.
കേസുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ സിഗ്നൽ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും നശിപ്പിച്ച ആശയവിനിമയങ്ങളുടെ വിശദമായ ലോഗും ഉടൻ ഹാജരാക്കാൻ ഉത്തരവിടണം.
രാഷ്ട്രീയപരമായ ആശയവിനിമയങ്ങളിൽ വ്യാജ സോഷ്യൽ മീഡിയ ഐഡന്റിറ്റി ഉപയോഗിച്ചു എന്നാരോപിച്ച് 2024 സെപ്റ്റംബറിലാണ് ജോർജിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ഈ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണ് എന്നാണ് ജോർജിന്റെ വാദം. ഈ വ്യാജ അക്കൗണ്ട് യഥാർത്ഥത്തിൽ സൃഷ്ടിച്ചത് മറ്റൊരു രാഷ്ട്രീയ വ്യക്തിയായ താരൽ പട്ടേലാണ്. പട്ടേൽ മിഡിൽടണുമായി സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചെന്നും പിന്നീട് ഡി.എ. വ്യക്തിപരമായി അംഗീകരിച്ച ഒരു പ്ലീ ഡീൽ സ്വീകരിക്കുകയും ചെയ്തു എന്നും ഹർജി പറയുന്നു.






Leave a comment