കീവ്: റഷ്യ – യുക്രൈൻ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി എൻബിസി റിപ്പോർട്ട്. കരാറിൽ തീരുമാനമായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടൽ.
റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രിയേവും യുക്രൈൻ ഉദ്യോഗസ്ഥരും കരാർ സംബന്ധിച്ച് ചർച്ച ആരംഭിച്ചുവെന്നാണ് എൻബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കയുടെ നിർദ്ദേശം എന്നാണ് സൂചന. കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ എൻബിസി തയ്യാറായിട്ടില്ല.
ബുധനാഴ്ച രാവിലെ യുഎസ് പ്രതിനിധികൾ യുക്രൈൻ കീവിലെത്തി. സൈനിക തന്ത്രത്തെയും സാങ്കേതികവിദ്യയെയും കുറിച്ച് ചർച്ച ചെയ്യുക, സ്തംഭിച്ച സമാധാന ചർച്ചകളിൽ തീരുമാനമുണ്ടാക്കുകയെന്നതാണ് യുഎസ് പ്രതിനിധികളുടെ ലക്ഷ്യമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രൈൻ യുദ്ധം മൂന്ന് വർഷങ്ങൾക്കിപ്പുറവും തുടരുകയാണ്. ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ യുദ്ധം, കുടിയേറ്റങ്ങൾക്കും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും കാരണമായിട്ടുണ്ട്.






Leave a comment