വാഷിങ്ടൻ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതു സംബന്ധിച്ച് അനുകൂല നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിനു അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. ‘നമുക്ക് മറച്ചുവയ്ക്കാനൊന്നുമില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നും ഇതിൽനിന്നും മുന്നോട്ടു പോകേണ്ട സമയമായെന്നും’ വിഷയത്തിൽ ട്രംപ് പ്രതികരിച്ചു. മുൻപ് ഫയലുകൾ പുറത്തെത്താതിരിക്കാൻ ട്രംപ് ശ്രമിച്ചെന്ന് ആരോപണമുയർന്നിരുന്നു.
മുൻപ് ജെഫ്രി എപ്സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ട്രംപ് എപ്സ്റ്റീൻ ബന്ധം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഒരുവേള ഈ വിഷയത്തിൽ ജോർജിയയിൽ നിന്നുള്ള സഭാംഗവും കടുത്ത വലതുപക്ഷ അനുകൂലിയുമായ മാർജൊറി ടെയ്‌ലർ ഗ്രീനുമായും അടുത്തിടെ ട്രംപ് ഏറ്റുമുട്ടിയിരുന്നു.
ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്‌കൂളിലെ ഗണിതാധ്യാപകനായിരുന്ന ജെഫ്രി എപ്‌സ്‌റ്റൈൻ 1970കളിൽ ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്‌മെൻറ് ബാങ്കായ ബെയർ സ്‌റ്റേൺസിൽ ചേർന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്‌റ്റൈൻ ആൻഡ് കോ സ്ഥാപിച്ചു. നൂറു കോടി ഡോളറിലധികം വരുമാനമുള്ളവർക്കായി പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്‌സ്‌റ്റൈൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. തുടർന്ന് എപ്‌സ്‌റ്റൈൻ അവർക്കായി പാർട്ടികൾ സംഘടിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ ജെഫ്രി എപ്‌സ്‌റ്റൈൻ നേരിട്ടു. 14 വയസ്സുള്ള പെൺകുട്ടികളെ വരെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്‌റ്റൈൻ കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന്, എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.






Leave a comment