വാഷിങ്ടൻ : ഇന്ത്യൻ കുടിയേറ്റക്കാരും ഇന്ത്യൻ അമേരിക്കക്കാരും ലോകമെമ്പാടുമുള്ള കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി മാറുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും വർധിച്ചുവരുന്ന ഈ വിദ്വേഷ തരംഗം ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്സ് ഹേറ്റ് കഴിഞ്ഞ ഒരു വർഷമായി ഇന്ത്യക്കാർക്കെതിരായ വികാരം വർധിക്കുന്നതായി രേഖപ്പെടുത്തുന്നു. ഈ പ്രതിഭാസത്തിന് യാതൊരു കുറവും വരുന്നില്ലെന്നാണ് അവരുടെ കണ്ടെത്തൽ.
സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റാഖിബ് നായിക് നൽകുന്ന വിവരങ്ങൾ പ്രകാരം, അവരുടെ ഗവേഷക സംഘം ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യക്കാർക്കും ഇന്ത്യൻഅമേരിക്കക്കാർക്കുമെതിരെ വംശീയതയും വിദേശികളോടുള്ള വെറുപ്പും പ്രോത്സാഹിപ്പിക്കുന്ന 2,700ഓളം പോസ്റ്റുകൾ എക്‌സ് പ്ലാറ്റ്‌ഫോമിൽ കണ്ടെത്തി. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കുടിയേറ്റ വിരുദ്ധ വികാരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സമൂഹവും ഇപ്പോൾ വംശീയാധിക്ഷേപങ്ങളുടെയും വിവേചനങ്ങളുടെയും ടാർഗെറ്റുകളായി മാറുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
വർധിച്ചുവരുന്ന ഈ വിദ്വേഷ തരംഗത്തിന് ആക്കം കൂട്ടുന്നതിൽ ചില ഇന്ത്യൻ മാധ്യമങ്ങൾക്കും യൂട്യൂബർമാർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കൻ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെക്കുറിച്ചും മുഴുവൻ വിവരങ്ങളും വസ്തുതകളും അറിയാതെ നടത്തുന്ന വിമർശനങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പ്രശ്‌നം കൂടുതൽ വഷളാക്കുന്നു. യുഎസ്ഇന്ത്യ ബന്ധം പലപ്പോഴും സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, വസ്തുതകൾ മനസ്സിലാക്കാതെയുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ ഏകപക്ഷീയമായ റിപ്പോർട്ടിങ്ങുകൾ, അമേരിക്കൻ പൊതുസമൂഹത്തിൽ ഇന്ത്യക്കാർക്കെതിരെ തെറ്റിദ്ധാരണകൾ വളർത്താൻ കാരണമാവുന്നു.
ചില യൂട്യൂബർമാരും മാധ്യമ സ്ഥാപനങ്ങളും യ.എസിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തെറ്റിദ്ധാരണാജനകമായ രീതിയിൽ അവതരിപ്പിക്കുന്നത് വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ സമൂഹത്തിന് കൂടുതൽ ദോഷകരമായി മാറുന്നു. ഇന്ത്യയുഎസ് ബന്ധത്തിലെ ചെറിയ ഉരസലുകൾ പോലും വലിയരീതിയിൽ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് വിദേശികളോടുള്ള വെറുപ്പ് വർധിപ്പിക്കുന്നതിന് ഒരു കാരണമായി മാറിയേക്കാം.
Report ജയിംസ് വർഗീസ്






Leave a comment