ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ മൂലമുണ്ടായ വിലക്കയറ്റം രാഷ്ട്രീയമായി തിരിച്ചടിയായതിനെത്തുടർന്ന്, ഏതാനും ഭക്ഷണ സാധനങ്ങളുടെ തീരുവ വെള്ളിയാഴ്ച നീക്കം ചെയ്തു. ബീഫ്, കാപ്പി, ഉഷ്ണമേഖലാ പഴങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളുടെ തീരുവ ഒഴിവാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു. ഭക്ഷ്യവസ്തുക്കൾക്ക് വില ഉയരുന്നതിൽ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം.
അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവയുമായി യുഎസ് കരാറുകളിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഉത്തരവ് വന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കുക എന്നതാണ് ഈ കരാറുകളുടെ ലക്ഷ്യം. ഇറക്കുമതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കാപ്പിയുടെ തീരുവ കുറയ്ക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചന നൽകിയിരുന്നു. നവംബർ 4-ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ പരാജയങ്ങൾ കണക്കിലെടുത്താണ് ഈ നിർണ്ണായക നീക്കം.
ഇന്ത്യയിൽ നിന്നുള്ള മാങ്ങ, മാതളനാരങ്ങ, തേയില എന്നിവയ്ക്ക് ഈ ഇളവ് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഇളവ് നൽകിയ ഭക്ഷണ സാധനങ്ങൾ യുഎസിൽ വേണ്ടത്ര ഉത്പാദിപ്പിക്കാൻ കഴിയില്ലെന്ന് ട്രംപ് ഭരണകൂടം സമ്മതിക്കുന്നു.
പഴങ്ങൾ, പഴച്ചാറുകൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെ ബദൽ തീരുവ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. കാപ്പി, കൊക്കോ, ഓറഞ്ച്, തക്കാളി, ബീഫ് എന്നിവയ്ക്കും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ‘ശിക്ഷ’യായി ചുമത്തിയ 25% ഉൾപ്പെടെ 50% ആണ് ട്രംപ് ഇന്ത്യയുടെ മേൽ ചുമത്തിയിരുന്നത്.
ജനറിക് മരുന്നുകൾക്ക് ട്രംപ് നേരത്തെ തീരുവ ഒഴിവാക്കിയിരുന്നു. യുഎസ് വാങ്ങുന്ന ജനറിക് മരുന്നുകളിൽ 47% ഇന്ത്യയിൽ നിന്നാണ്.
ഉയർന്ന തീരുവ മൂലം ഭക്ഷണ സാധനങ്ങൾക്ക് വില വർധിച്ചത് യുഎസ് വോട്ടർമാരിൽ രോഷമുയർത്തിയെന്ന് വ്യക്തമായിട്ടുണ്ട്. എൻബിസി ഈ ആഴ്ച പുറത്തുവിട്ട സർവേയിൽ 30% റിപ്പബ്ലിക്കൻമാരും ഈ കാര്യം സമ്മതിക്കുന്നു.
വറുത്ത കാപ്പിക്കുരുവിന് യുഎസിൽ 18.9% വില വർധിച്ചു. ബീഫും വീലും 14.7% ഉയർന്നു. സെപ്റ്റംബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സിലാണ് ഈ വിലക്കയറ്റം രേഖപ്പെടുത്തിയത്.
ഇന്ത്യൻ പലചരക്ക് കടകളിൽ ഇറക്കുമതി ചെയ്ത ഇന്ത്യൻ ഉത്പന്നങ്ങൾ ശരാശരി 30% അധിക വിലയ്ക്കാണ് വിൽക്കുന്നത്. മാങ്ങ യുഎസ് വിപണിയിൽ ഏറെ പ്രിയപ്പെട്ടതാണ്.







Leave a comment