ദെയ്ർ അൽ ബലാഹ്: ഗാസയിലെ വെടിനിർത്തലിൻ്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മരുമകൻ ജാരെദ് കുഷ്നറും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തലിൻ്റെ ഒന്നാംഘട്ടം അവസാനിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഗാസയിലെ ഭരണത്തിനായി താത്കാലിക സമിതിയെ നിയമിക്കുന്നതും അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കുന്നതുമാണ് അടുത്ത ഘട്ടത്തിൽ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇത്തരം നടപടികളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഓരോ ഇസ്രയേലി ബന്ദിക്കും പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇസ്രയേൽ മടക്കിനൽകിയിരുന്നത്. ഇതുവരെ 315 ഭൗതികാവശിഷ്ടങ്ങൾ ലഭിച്ചെന്നും, തിരിച്ചറിഞ്ഞവ 91 മാത്രമാണെന്നുമാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഗാസയിൽ ഡി എൻ എ കിറ്റുകളുടെ ദൗർലഭ്യമുള്ളതിനാൽ ഫോറൻസിക് പരിശോധന സങ്കീർണമായി തുടരുകയാണ്. നിലവിൽ ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് തിരിച്ചറിയാൻ ശ്രമിക്കുന്നത്.
അതേസമയം, ഇസ്രയേലിൻ്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഉം അൽ ഖയിർ ഗ്രാമത്തിലെ 14 കെട്ടിടങ്ങൾ ഇടിച്ച് നിരത്താൻ ഇസ്രയേൽ തീരുമാനിച്ചതായി താമസക്കാർ പറഞ്ഞു. ഇസ്രയേൽ ഇവ അനധികൃതമായി നിർമ്മിച്ചവയാണെന്നാണ് അറിയിച്ചിട്ടുള്ളത്.
ഹൂതികളുടെ പുതിയ നിലപാട്
ഇസ്രയേലിനും ചെങ്കടലിലൂടെ നീങ്ങുന്ന അവരുടെ കപ്പലുകൾക്കുമെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയതായി യെമനിലെ വിമതസംഘടനയായ ഹൂതികൾ അറിയിച്ചു. ഹമാസിൻ്റെ സൈനിക വിഭാഗമായ ഖ്വാസം ബ്രിഗേഡ്സിന് അയച്ച കത്തിലാണ് ഹൂതികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും, ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചാൽ ഇസ്രയേലിനെതിരെയും ചെങ്കടലിലും അറബിക്കടലിലുമുള്ള അവരുടെ കപ്പലുകൾക്കെതിരെയും ആക്രമണം പുനരാരംഭിക്കുമെന്നും കത്തിൽ പറയുന്നു.






Leave a comment