വാഷിംഗ്ടൺ ഡിസി: റഷ്യൻ ഇന്ധനം വാങ്ങുന്നവർക്കു പ്രഖ്യാപിച്ച ഉപരോധങ്ങളിൽനിന്ന് ഹംഗറിക്ക് ഒരു വർഷത്തെ ഇളവനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ വൈറ്റ് ഹൗസ് സന്ദർശിച്ച് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതോടെ ഹംഗറിക്ക് റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന് തടസമില്ലാതാകും.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് റഷ്യൻ ഊർജ സ്ഥാപനങ്ങളുമായി ഇടപാടു നടത്തുന്നവർക്ക് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, സമുദ്രാതിർത്തിയില്ലാത്ത ഹംഗറിക്ക് റഷ്യയിൽനിന്നല്ലാതെ എണ്ണയും വാതകവും ലഭിക്കില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ട്രംപുമായി പുലർത്തുന്ന സൗഹൃദമാണ് ഇളവുകൾ നേടിയെടുക്കാൻ വിക്തർ ഓർബാനെ സഹായിച്ചതെന്ന് വിലയിരുത്തുന്നു. അതേസമയം, ഹംഗറിയുടെ റഷ്യാ അനുകൂല നിലപാടുകളെ എതിർക്കുന്ന യൂറോപ്യൻ ശക്തികൾക്ക് തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയിൽനിന്ന് പ്രകൃതിവാതകം വാങ്ങാമെന്നും ഓർബൻ സമ്മതിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുതിനായി റഷ്യൻ പ്രസിഡന്റ് പുടിനും ട്രംപും തമ്മിൽ വീണ്ടും ഉച്ചകോടി നടത്താനുള്ള സാധ്യതയും ചർച്ചയായി.
അമേരിക്കയ്ക്കും ഹംഗറിക്കും മാത്രമാണ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമെന്ന് ഓർബൻ അഭിപ്രായപ്പെട്ടു. മറ്റെല്ലാ രാജ്യങ്ങളും യുക്രെയ്ൻ ജയിക്കുമെന്ന പ്രതീക്ഷയിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഓർബൻ കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഓർബൻ നല്ല സൗഹൃദത്തിലാണ്. റഷ്യൻ ഊർജവിഭവങ്ങൾ ലഭിച്ചില്ലെങ്കിൽ ഹംഗറി സാന്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.






Leave a comment