വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിയിൽ അമേരിക്കൻ സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെ ആഫ്രിക്കൻ വംശജർ പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ തീരുമാനം.
വെള്ളക്കാരെ കൊന്നൊടുക്കുകയും അവരുടെ കൃഷിഭൂമി അനധികൃതമായി പിടിച്ചെടുക്കുകയുമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു. ജി-20 ഉച്ചകോടി ദക്ഷിണാഫ്രിക്കയിൽ നടത്തുന്നത് നാണക്കേടാണ്. ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നിടത്തോളം അമേരിക്ക പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ തീരുമാനം ഖേദകരമാണെന്നും എന്നാൽ വെള്ളക്കാർ വംശീയവിവേചനം നേരിടുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ദക്ഷിണാഫ്രിക്ക പ്രതികരിച്ചു.
ജൊഹന്നാസ്ബെർഗിൽ ഈ മാസം 22, 23 തീയതികളിലാണ് ഉച്ചകോടി. ട്രംപ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, വാൻസിന്റെ യാത്ര റദ്ദാക്കിയെന്നാണ് റിപ്പോർട്ട്.






Leave a comment