കൊച്ചി: നിർമ്മിത ബുദ്ധിയുടെ (എ ഐ) സാധ്യതകൾ വിപുലമായതോടെ നടപ്പുവർഷം ഇതുവരെ ആഗോള ടെക്‌നോളജി മേഖലയിൽ 218 കമ്പനികളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ് സേവനങ്ങൾ, ലാഭക്ഷമത എന്നിവയിലൂന്നി പ്രവർത്തനങ്ങൾ പുനഃക്രമീകരിച്ചതോടെ സിലിക്കൺ വാലി മുതൽ ബെംഗളൂരു വരെയുള്ള കമ്പനികൾ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ‘ലേ ഓഫ് ഡോട്ട് എഫ് വൈ ഐ’ (Layoffs.fyi) യുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ആമസോൺ, ഇൻ്റൽ, ടി സി എസ് തുടങ്ങിയവയാണ് ജീവനക്കാരെ കുറയ്ക്കുന്നതിൽ മുൻനിരയിൽ.
ആഗോള ഭീമന്മാരും പിരിച്ചുവിടലും
ലോകത്തിലെ പ്രമുഖ ചിപ്പ് കമ്പനിയായ ഇൻ്റൽ, യു എസ്, ജർമ്മനി, കോസ്റ്റാറിക്ക, പോളണ്ട് എന്നിവിടങ്ങളിലെ വികസന സംവിധാനങ്ങളിലായി 24,000 തസ്തികകളാണ് ഒഴിവാക്കിയത്. പ്രധാന എതിരാളികളായ എൻവിഡിയ, എ എം ഡി എന്നിവയുമായുള്ള മത്സരശേഷി ഉയർത്തലാണ് ഇൻ്റലിൻ്റെ ലക്ഷ്യം.
ആമസോൺ ആകട്ടെ ലോകമെമ്പാടുമായി നടപ്പുവർഷം 14,000 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവുകൾ വെട്ടിക്കുറച്ച് എ ഐ നിക്ഷേപം ഉയർത്തി ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സ്ഥാപനമെന്ന നിലയിൽ മുന്നോട്ട് പോകാനാണ് ലക്ഷ്യമെന്ന് കമ്പനിയുടെ എച്ച് ആർ, ക്ലൗഡ് യൂണിറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജെസി പറയുന്നു. മൈക്രോസോഫ്റ്റ് വിവിധ വിഭാഗങ്ങളിലായി 9,000 ജീവനക്കാരെയാണ് ഒഴിവാക്കിയത്.
ഇന്ത്യൻ ഐടി മേഖലയിൽ ടി സി എസ് മുന്നിൽ
നടപ്പുവർഷം 20,000-ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ട് ടാറ്റ കൺസൾട്ടൻസി സർവീസസാണ് (ടി സി എസ്) ഇന്ത്യയിൽ ഏറ്റവും വലിയ തൊഴിൽ പുനഃസംഘടന നടത്തിയത്. വൈദഗ്ദ്ധ്യ പൊരുത്തക്കേടും എ ഐ സാധ്യതകളുടെ ഉപയോഗവും കണക്കിലെടുത്താണ് ജീവനക്കാരെ കുറച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. യു പി എസ്, ഫോർഡ്, പി ഡബ്ല്യു സി മുതൽ ഇൻഫോസിസും എച്ച് സി എൽ ടെക്കും വരെയുള്ള വിവിധ കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയിലാണ്. ലോജിസ്റ്റിക്‌സ് ശൃംഖലയുടെ ഓട്ടോമേഷന്റെ ഭാഗമായി 48,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യു പി എസ് വ്യക്തമാക്കി.
എ ഐ: തൊഴിൽ മേഖലയിലെ വില്ലൻ
തുടർച്ചയായ സ്വഭാവമുള്ളതും ഡാറ്റാ അധിഷ്‌ഠിതവുമായ തൊഴിൽ മേഖലകളിലാണ് എ ഐ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. ഓട്ടോമേഷൻ നടത്തുന്നതോടെ കസ്റ്റമർ സർവീസസ്, ഡാറ്റാ എൻട്രി, നിയമ അക്കൗണ്ടിംഗ് ജോലികൾ, എഴുത്തുകുത്തുകൾ തുടങ്ങിയ മേഖലകളിൽ മനുഷ്യൻ്റെ ഇടപെടൽ ആവശ്യമില്ലാതെ വരും. എ ഐ പുതിയ സാധ്യതകൾ സൃഷ്ടിക്കുമെങ്കിലും നിലവിലുള്ള ജോലി സാധ്യതകൾ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ ജീവനക്കാർക്ക് അടിസ്ഥാന വൈദഗ്ദ്ധ്യ വികസനം നിർബന്ധമാക്കുകയോ ചെയ്യും. ഭാവിയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ നേരിടാൻ പോകുന്ന ഗുരുതര പ്രതിസന്ധിയായിട്ടാണ് വിദഗ്ദ്ധർ ഈ സാഹചര്യത്തെ കാണുന്നത്.







Leave a comment