വാഷിങ്ടൺ: യുസ് നാവികസേനയുടെ ഒരു ഹെലികോപ്റ്ററും ഒരു യുദ്ധ വിമാനവും ദക്ഷിണ ചൈന കടലിൽ തകർന്നുവീണു. പതിവ് പരിശീലന പ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടമെന്ന് യുഎസ് അധികൃതർ പറഞ്ഞു. എല്ലാ ജീവനക്കാരേയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും യുഎസ് നാവികസേന വൃത്തങ്ങൾ അറിയിച്ചു. അതേസമയം തന്ത്രപ്രധാനമായ സമുദ്രമേഖലയിൽ നടന്ന രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് പതിവ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ, പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:45ഓടെയാണ് ഒരു എംഎച്ച്60ആർ സീഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണത്. ഇതിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി.
ഏകദേശം 30 മിനിറ്റിനു ശേഷം, യുഎസ്എസ് നിമിറ്റ്‌സിൽനിന്ന് തന്നെ പുറപ്പെട്ട എഫ്/എ18എഫ് സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനവും തകർന്നു വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും വിമാനത്തിൽ നിന്ന് പുറത്തുചാടുകയും അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തതായി നാവികസേന അറിയിച്ചു.
60 മില്യൺ ഡോളറാണ് ( ഏകദേശം 528 കോടി രൂപ) എഫ്/എ18 യുദ്ധവിമാനത്തിന് വിലവരുന്നത്. ഈ വർഷം യുഎസ് നാവികസേനക്ക് ഇത് നാലാമത്തെ എഫ്/എ18 യുദ്ധ വിമാനമാണ് നഷ്ടപ്പെടുന്നത്. അതിലൊന്ന് ചെങ്കടലിൽവെച്ച് വിമാനവാഹിനി കപ്പലിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. ഓഗസ്റ്റിൽ പരിശീലന പറക്കലിനിടെ ഒരു വിമാനം തകർന്നുവീണു. മറ്റൊന്ന് ലാൻഡിങ് സിസ്റ്റത്തിൽ തകരാറുണ്ടായതായും യുഎസ് നാവികസേന അറിയിച്ചു.
നിരവധി ഏഷ്യൻ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാക്കടൽ തന്ത്രപ്രധാനമായ മേഖലയാണ്. അന്താരാഷ്ട്ര കോടതി വിധി ലംഘിച്ചുകൊണ്ട്, ചൈന ഈ മേഖലയിൽ പൂർണ്ണമായ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, തർക്കത്തിലുള്ള ദ്വീപുകളിലും പവിഴപ്പുറ്റുകളിലും സൈനിക കേന്ദ്രങ്ങൾ നിർമ്മിച്ച് ചൈന തങ്ങളുടെ പ്രാദേശിക അവകാശവാദങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ അവകാശവാദങ്ങളും സൈനിക സന്നാഹങ്ങളും ഈ ജലപാതയിലെ കപ്പൽ ഗതാഗതത്തിനും സ്വതന്ത്ര വ്യാപാരത്തിനും ഭീഷണിയാണെന്ന് യുഎസ് പറയുന്നു. ചൈനയെ പ്രതിരോധിക്കുന്നതിനും സഖ്യകക്ഷികളെയും പങ്കാളികളെയും പിന്തുണയ്ക്കുന്നതിനുമായിട്ടാണ് യുഎസ് സേന ഈ മേഖലയിൽ സ്ഥിരമായ സാന്നിധ്യം നിലനിർത്തുന്നത്.







Leave a comment