അൽ ഹസ്‌ക (വടക്കുകിഴക്കൻ സിറിയ): ഏറെക്കാലത്തിന് ശേഷം ഐഎസ്‌ഐസ് ഭീകരവാദികൾ വീണ്ടും സംഘടിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. സിറിയയിലെ ഐഎസ് സെല്ലുകൾ പുനഃസംഘടിക്കുകയും ആക്രമണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതായി കുർദിഷ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. സിറിയയുടെ ദീർഘകാല ഭരണാധികാരിയായ ബാഷർ അൽ അസദിനെ കഴിഞ്ഞ ഡിസംബറിൽ പുറത്താക്കിയതിനെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ച്ചകളും ഐഎസ്‌ഐസ് മുതലെടുക്കുന്നതായി കുർദിഷ് അധികൃതർ പറയുന്നു. സംഘടനയിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും ആക്രമണങ്ങൾ വർധിപ്പിക്കുന്നതായും ബിബിസി റിപ്പോർട്ടിൽ പറയുന്നു.
അസദ് ഭരണകൂടം വീണതിന് പിന്നാലെയുണ്ടായ അരക്ഷിതാവസ്ഥയ്ക്കിടെ സർക്കാരിന്റെ ആയുധപ്പുരകൾ ഐഎസ് ഭീകരവാദികൾ കൊള്ളയടിച്ചിരുന്നു. ഇത്തരത്തിൽ ആയുധങ്ങൾ സംഭരിച്ച് ശക്തി വർധിച്ചതോടെ ഒളിപ്പോരാക്രമണങ്ങൾക്ക് പുറമെ സുരക്ഷാസേനകളുടെ ചെക്ക്‌പോസ്റ്റുകൾക്ക് നേരെയും കുഴിബോംബുകൾ സ്ഥാപിച്ചും ആക്രമണത്തിന്റെ രീതി മാറ്റി. ഐഎസിന്റെ ആക്രമണങ്ങൾ പത്തിരട്ടിയോളം വർധിച്ചതായി കുർദിഷ് മേഖല നിയന്ത്രിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ (എസ്ഡിഎഫ്) നട്ടെല്ലായ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്‌സ് (വൈപിജി) വക്താവ് സിയാമന്ത് അലി അറിയിച്ചു.
കഴിഞ്ഞ 10 വർഷമായി ഐഎസിനോട് പോരാടുന്ന കുർദിഷ് പോരാളികളുടെ സംഘമാണ് വൈപിജി. ഒരു വർഷത്തിനിടെ ഐഎസുമായുള്ള പോരാട്ടത്തിൽ 30 വൈപിജി പോരാളികൾ കൊല്ലപ്പെട്ടു, 95 ഐഎസ് ഭികരവാദികളെ ഇവർ പിടികൂടിയിട്ടുമുണ്ട്.
ഐഎസ് ബന്ധം സംശയിക്കുന്നവരെ കൊണ്ട് കുർദിഷ് മേഖലയിലെ ജയിലുകൾ നിറഞ്ഞുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വടക്കുകിഴക്കൻ സിറിയയിലെ ജയിലുകളിൽ യുകെ, യുഎസ്, റഷ്യ, ഓസ്‌ട്രേലിയ ഉൾപ്പെടെ 48 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 8,000 പേരെയാണ് വർഷങ്ങളായി തടവിലാക്കിയിരിക്കുന്നത്. ഇവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇവർക്കുപുറമെ ഏകദേശം 34,000 ഐഎസ് കുടുംബാംഗങ്ങളെയും കുർദുകൾ തടവിലാക്കിയിട്ടുണ്ട്.
സിറിയൻ മരുഭൂമിയുടെ അരികിലുള്ള ‘റോജ്’, അൽഹോൾ തുടങ്ങിയ ക്യാമ്പുകളിലായാണ് ഇവരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. എസ്ഡിഎഫ് ക്യാമ്പിന് പുറത്തും പരിസരത്തും നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ട്. ഈ ക്യാമ്പുകളിൽ താമസിക്കുന്ന 75 ശതമാനം ആളുകളും ഇപ്പോഴും ഐഎസിന്റെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.







Leave a comment