നിർമിത ബുദ്ധി ഉപയോഗിച്ച് തന്റെ അശ്ലീല വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചെന്ന ആരോപണവുമായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. തന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരെ അദ്ദേഹം ഹൈദരാബാദ് സൈബർ െ്രെകം പോലീസിൽ പരാതി നൽകി. ഒക്ടോബർ 27ന് നൽകിയ പരാതിയിൽ, ചില വെബ്‌സൈറ്റുകൾ തന്നെ മോശമായി ചിത്രീകരിക്കുന്ന ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി വിശദീകരിക്കുന്നു.
തന്റെ വ്യക്തിത്വം അനധികൃതമായി ചൂഷണം ചെയ്യുന്നതിനെതിരെ സിറ്റി സിവിൽ കോടതിയിൽ നിന്ന് അടുത്തിടെ നേടിയ താൽക്കാലിക വിലക്കിന് പിന്നാലെയാണ് ചിരഞ്ജീവി പുതിയ പരാതിയുമായി രംഗത്തെത്തിയത്. ഈ ഉള്ളടക്കങ്ങൾ ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകളുടെ വിവരങ്ങൾ അധികൃതർക്ക് നൽകിയ താരം തനിക്കെതിരായ ഈ പ്രചരണം ദുരുദ്ദേശപരമാണെന്ന് എടുത്തുപറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദം പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള തന്റെ സ്വകാര്യത, പ്രശസ്തി, അന്തസ്സ് എന്നിവയ്ക്കുള്ള അവകാശത്തെ ഈ നടപടികൾ ലംഘിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡീപ്‌ഫേക്ക് വീഡിയോകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, മറിച്ച് സംഘടിതവും ബോധപൂർവവുമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ചിരഞ്ജീവി വാദിച്ചു. ഈ വ്യാജ വീഡിയോകൾ തനിക്ക് കനത്ത അപകീർത്തി ഉണ്ടാക്കിയതായും, പൊതുസമൂഹത്തിൽ പതിറ്റാണ്ടുകളായി താൻ നേടിയെടുത്ത സൽപ്പേരിന് ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോകൾ പൂർണ്ണമായും വ്യാജമാണ്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ഇവയെ ഡീപ്‌ഫേക്ക് പോണോഗ്രാഫി എന്നാണ് പൊതുവെ പറയുന്നത്. ഇത് നിയമവിരുദ്ധമായി തന്റെ മുഖഭാവങ്ങളെയും വ്യക്തിത്വത്തെയും അശ്ലീല ഉള്ളടക്കങ്ങളിലേക്ക് മാറ്റുകയാണെന്നും ചിരഞ്ജീവി വ്യക്തമാക്കി.
വീഡിയോകൾ നിരന്തരമായും പരസ്യമായും പ്രചരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി, കുറ്റാരോപിതരായ വെബ്‌സൈറ്റുകൾക്കും ഈ ഉള്ളടക്കം നിർമ്മിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പങ്കാളികളായ എല്ലാവർക്കുമെതിരെ അടിയന്തരമായി ക്രിമിനൽ, സാങ്കേതിക അന്വേഷണം വേണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വീഡിയോകൾ അടിയന്തരമായി ബ്ലോക്ക് ചെയ്യാനും നീക്കം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു പ്രമുഖ പൊതുപ്രവർത്തകനും കലാകാരനും എന്ന നിലയിൽ, ഇത്തരം ഉള്ളടക്കങ്ങളുടെ ദുരുദ്ദേശപരമായ പ്രചാരണം തന്റെ പ്രതിച്ഛായയെയും പൊതുജനങ്ങൾക്കിടയിൽ താൻ നേടിയെടുത്ത വിശ്വാസത്തെയും തകർക്കുന്നുവെന്ന് നടൻ ഊന്നിപ്പറഞ്ഞു. പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ മനഃപൂർവം വളച്ചൊടിക്കാൻ ഈ വീഡിയോകൾ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു.







Leave a comment