വാഷിങ്ടൺ: ലോക രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫ് ചുമത്തി സമ്മർദത്തിലാക്കുന്ന യുഎസ് നടപടിയെ വിമർശിച്ചതിന്റെ പേരിൽ കാനഡയോട് നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്. താരിഫ് നിരക്ക് ഉയർത്തിയ നടപടിയെ വിമർശിച്ചുകൊണ്ടുള്ള കനേഡിയൻ ടെലിവിഷന്റെ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. പരസ്യത്തിന്റെ പശ്ചാത്തലത്തിൽ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചയും നിർത്തിവയ്ച്ചതായി ട്രംപ് അറിയിച്ചു.
താരിഫ് നിരക്കിനെ വിമർശിച്ച ടെലിവിഷൻ പരസ്യത്തെ അങ്ങേയറ്റം മോശമായ നടപടി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറക്കുമതിയ്ക്ക് ഉയർന്ന താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള നിയമ നടപടികളിൽ കോടതികളെ സ്വാധീനിക്കുന്ന വിധത്തിലാണ് പരസ്യങ്ങളെന്നാണ് പ്രധാന വിമർശനം. സ്വന്തം സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് കാനഡയ്ക്ക് എതിരായ നീക്കം പ്രഖ്യാപിച്ചത്. കാനഡയ്ക്ക് എതിരെ പരസ്യ നിലപാടുമായി ട്രംപ് രംഗത്തെത്തിയെങ്കിലും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തയ്യാറായിട്ടില്ല.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ പ്രസംഗം ഉദ്ധരിച്ചാണ് കനേഡിയൻ ടെലിവിഷൻ പരസ്യം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ 1987 ഏപ്രിൽ25 ന് റൊണാൾഡ് റീഗൻ റേഡിയോയിലൂടെ നടത്തിയ അഭിസംബോധനയെ പരസ്യം തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് റൊണാൾഡ് റീഗൻ പ്രസിഡന്റ് ഫൗണ്ടേഷനും രംഗത്തെത്തി. ഈ പ്രതികരണമാണ് ട്രംപും കാനഡയ്ക്ക് എതിരായ നീക്കം പ്രഖ്യാപിക്കാൻ ഉദ്ധരിച്ചിരിക്കുന്നത്.







Leave a comment