കുർനൂൽ: ബെംഗളൂരു ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് തീപിടിച്ചതെന്നാണ് വിവരം.
വെള്ളിയാഴ്ച പുലർച്ചെ ഇരുചക്ര വാഹനത്തിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ ബസ് കത്തി 32 പേർ വെന്തുമരിച്ചതായാണ് റിപ്പോർട്ട്. രക്ഷപ്പെട്ടവരിൽ പലരും ഗുരുതരമായ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സിൽ െ്രെഡവറും ജീവനക്കാരും ഉൾപ്പെടെ 40 പേരാണ് യാത്രചെയ്തിരുന്നത്. കുർനൂൽ ജില്ലയിലെ ദേശീയപാത 44ൽ ഉല്ലിന്ദകൊണ്ടയ്ക്ക് സമീപം പുലർച്ചെ 3.30ഓടെയാണ് അപകടം. തീ മിനിറ്റുകൾക്കകം ബസ്സിനെ ആകെ വിഴുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്, ഒരു ബൈക്കിലിടിച്ച് കുറച്ചുദൂരം മുന്നോട്ടുപോവുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇതേത്തുടർന്ന് ബസ്സിനടിയിൽനിന്ന് തീ ആളിപ്പടർന്നു. 12 യാത്രക്കാർ എക്‌സിറ്റുവഴിയും ജനൽച്ചില്ലുകൾ തകർത്തും പുറത്തുകടന്നു. എസി ബസ്സായതിനാലും ഡോർ ലോക്കായതിനാലും പുറത്തുകടക്കാനാവാതെ പലരും വെന്തുമരിച്ചു. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. അതേസമയം, െ്രെഡവറും ബസ് ജീവനക്കാരും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദാന്വേഷണം നടത്തുകയാണ്.
തീപ്പൊരി ഉയർന്ന് രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ ബസ് കത്തിച്ചാമ്പലായെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഈസമയത്ത് പലരും ഉറക്കത്തിലായിരുന്നതും രക്ഷപ്പെടുന്നതിന് വിഘാതമായിട്ടുണ്ടെന്നാണ് വിവരം. 15 യാത്രികർ സർക്കാർ ആശുപത്രിയിലും മൂന്നുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കത്തിക്കരിഞ്ഞവരിൽ ചിലരെ തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ബസ് ഒരു ബൈക്കിലിടിക്കുകയും അതുമായി കുറച്ചുദൂരം മുന്നോട്ടുപോവുകയും ചെയ്‌തെന്നാണ് വിവരം. ഇതോടെ അടിയിൽപ്പെട്ട ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടി തീയുണ്ടായി. ബസ്സിന്റെ ഇന്ധനടാങ്ക് കൂടി പൊട്ടിത്തെറിച്ചതോടെ വൻ സ്‌ഫോടനത്തിന് വഴിവെയ്ക്കുകയും വാഹനത്തിലുടനീളം തീ പടരുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. ഷോർട്ട് സർക്യൂട്ട് കാരണം ബസ്സിന്റെ വാതിൽ തുറയ്ക്കാൻ സാധിക്കാതെ വന്നതോടെ നിരവധിപേർ ബസ്സിനുള്ളിൽ അകപ്പെട്ടു. ജനൽച്ചില്ല് തകർത്ത് പുറത്തുകടന്നവർ രക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗംപേരും 2535 പ്രായപരിധിയിലുള്ളവരാണ്. രണ്ട് കുട്ടികളും രണ്ട് െ്രെഡവർമാരും തീയിൽനിന്ന് രക്ഷപ്പെട്ടതായി വിവരമുണ്ട്.
തീനാളങ്ങൾക്കിടയിൽനിന്ന് യാത്രാക്കാർ സഹായത്തിനായി നിലവിളിച്ച് കേഴുന്നതുകേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. കുർനൂലിൽനിന്ന് അഗ്‌നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേക്കും ബസ് കത്തിച്ചാമ്പലായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്തും.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ അനുശോചിച്ചു. ഓദ്യോഗിക പര്യടനത്തിന്റെ ഭാഗമായി നിലവിൽ ദുബായിലാണ് ചന്ദ്രബാബു നായിഡു. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ നൽകുമെന്ന് നരേന്ദ്ര മോദി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ആന്ധ്ര സർക്കാരും സാമ്പത്തിക സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.







Leave a comment