കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാർഥിയെ തിരുത്താനും അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാർഥികളെ ചൂരൽകൊണ്ട് തല്ലിയ സംഭവത്തിൽ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകൻ അടിച്ചാൽ തെറ്റില്ലെന്നും ജസ്റ്റിസ് സി. പ്രതീപ് കുമാർ നിരീക്ഷിച്ചു.
സ്‌കൂൾ അച്ചടക്കം, കുട്ടികളെ തിരുത്തൽ എന്നിവയ്ക്കായി അധ്യാപകൻ ചൂരൽ പ്രയോഗിക്കുന്നത് കുറ്റകരമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വിദ്യാർഥി സ്‌കൂളിന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാതിരിക്കുക, അവന്റെ സ്വഭാവവും പെരുമാറ്റവും മെച്ചപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ അധ്യാപകൻ ശാരീരിക ശിക്ഷ നൽകിയാൽ അതിനെ കുറ്റമായി കാണാൻ കഴിയില്ല. എന്നാൽ അധ്യാപകന്റെ പ്രവൃത്തി സത്യസന്ധമാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാർഥിയെ മെച്ചപ്പെടുത്താനോ തിരുത്താനോ വേണ്ടി മാത്രം നല്ല ഉദ്ദേശ്യത്തോടെയാണ് അധ്യാപകൻ പ്രവർത്തിച്ചത് എങ്കിൽ അദ്ദേഹം തന്റെ പരിധിക്കുള്ളിലാണ് എന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
തമ്മിൽ തുപ്പിയും വടി ഉപയോഗിച്ച് തല്ലിയും മൂന്ന് വിദ്യാർഥികൾ വഴക്കിട്ടെന്ന കാരണത്താലായിരുന്നു അധ്യാപകൻ കുട്ടികളെ കാലിൽ ചൂരൽ പ്രയോഗം നടത്തിയത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ചോ മാർഗങ്ങൾ ഉപയോഗിച്ചോ പരിക്കേൽപ്പിക്കൽ, 2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ടിലെ സെക്ഷൻ 75 കുട്ടികളോടുള്ള ക്രൂരത എന്നി വകുപ്പുകൾ ചുമത്തിയ കേസ് പാലക്കാട് അഡീ. സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
എഫ്‌ഐഎസ് പരിശോധിച്ച കോടതി വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കിൽ അധ്യാപകൻ ഇടപെട്ടതായും അവർ പരസ്പരം വടികൊണ്ട് അടിച്ചിരുന്നതായും വിലയിരുത്തി. അധ്യാപകൻ വിദ്യാർത്ഥികളുടെ കാലുകൾ മാത്രമാണ് അടിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സംഭവം നടന്ന് നാല് ദിവസം വൈകിയാണ് പരാതി ഉയരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് വൈദ്യസഹായം വേണ്ടി വന്നിട്ടില്ല. ഇരയ്ക്ക് ശാരീരികമായി പരിക്കേറ്റതായി തെളിയിക്കാൻ തെളിവുകളില്ലാത്തതിനാൽ, വിദ്യാർത്ഥികളെ ചൂരൽ ഉപയോഗിച്ച് അടിക്കാൻ ഹർജിക്കാരൻ ഏറ്റവും കുറഞ്ഞ ബലപ്രയോഗം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും കോടതി നിഗമനത്തിലെത്തുകയായിരുന്നു. വിദ്യാർത്ഥികളെ തിരുത്താനുള്ള ശ്രമം മാത്രമാണ് നടന്നത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി അവർക്ക് ദോഷം വരുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് വിലയിരുത്തി ഹർജിക്കാരന്റെ പെരുമാറ്റം ഒരു കുറ്റകൃത്യമല്ലെന്ന് വിധിക്കുകയായിരുന്നു.







Leave a comment