ടെക്‌സസ് : ടെക്‌സസിലെ ടെറലിലെ ‘ദി സ്‌കൂബ റാഞ്ച്’ എന്ന സ്ഥാപനത്തിൽ സ്‌കൂബ ഡൈവിങ് സർട്ടിഫിക്കേഷൻ കോഴ്‌സിനിടെ 12 വയസ്സുകാരി മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ഓഗസ്റ്റ് 16ന് ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെ ഡിലൻ ഹാരിസൺ മരിച്ച സംഭവത്തിലാണ് നീതി തേടി കുടുംബം രംഗത്ത് വന്നിരിക്കുന്നത്.
പരിശീലന ക്ലാസ്സിനിടെ കാണാതായ ഡിലനെ പിന്നീട് മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചപ്പോൾ, ഡൈവ് ഇൻസ്ട്രക്ടറായ ബിൽ ആംസ്‌ട്രോങ് എന്തുകൊണ്ടാണ് വെള്ളത്തിൽ നിന്ന് പുറത്തായിരുന്നതെന്നും ‘ഒട്ടും നനയാതെ’ ഇരുന്നതെന്നും കുടുംബം അറിയാൻ ആഗ്രഹിക്കുന്നതായി അഭിഭാഷകൻ പറഞ്ഞു. കോളിൻ കൗണ്ടി അസിസ്റ്റന്റ് ചീഫ് ഡപ്യൂട്ടി കൂടിയാണ് ആംസ്‌ട്രോങ്.
കൂടാതെ, പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ െ്രെഡവ് കംപ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചില്ലെന്നും, അതിലൊന്ന് ഇപ്പോൾ കാണാതായെന്നും കുടുംബം ആരോപിക്കുന്നു. ഡിലൻ മരിക്കുന്ന സമയത്ത് ക്ലാസ്സിൽ എട്ട് വിദ്യാർഥികളും ഒരു ഇൻസ്ട്രക്ടറും ഒരു ഡൈവ് മാസ്റ്ററും ഉണ്ടായിരുന്നതായി കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കൗഫ്മാൻ കൗണ്ടി ഷെരീഫ് ഓഫിസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് ‘ദി സ്‌കൂബ റാഞ്ച്’ ഡൈവ് ഇൻസ്ട്രക്ടറായ ബിൽ ആംസ്‌ട്രോങ്ങിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.







Leave a comment