ജഗ്ദല്‍പുര്‍(ഛത്തീസ്ഗഢ്): കേന്ദ്ര കമ്മിറ്റി അംഗം ഉള്‍പ്പെടെ 210 മാവോവാദികള്‍ ജഗ്ദല്‍പുരില്‍ കീഴടങ്ങി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കീഴടങ്ങലാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗം രൂപേഷ് എന്ന സതീഷ് ഉള്‍പ്പെടെയാണ് കീഴടങ്ങിയത്. മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 238 പേരാണ് കീഴടങ്ങിയത്. ഛത്തീസ്ഗഢിനും രാജ്യത്തിനും ചരിത്രപരമായ ദിവസമാണെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ്‌സായ് പറഞ്ഞു. വൻആയുധശേഖരം കൈമാറിയാണ് ഇവർ കീഴടങ്ങിയത്.
19 എകെ 47 റൈഫിളുകള്‍, 17 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, 23 ഇന്‍സാസ് റൈഫിളുകള്‍, ഒരു ഇന്‍സാസ് എല്‍എംജി, 11 ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ എന്നിവയടക്കം കീഴടങ്ങിയവര്‍ ഉപേക്ഷിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ പ്രമുഖ മാവോവാദിയും ഒട്ടേറെ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്ന മല്ലോജുല വേണുഗോപാല്‍ റാവു എന്ന ഭൂപതിയും ഭാര്യ വിമലയും അടക്കം 61 പേര്‍ കീഴടങ്ങിയിരുന്നു. കൈവശമുണ്ടായിരുന്ന ആയുധങ്ങളടക്കമാണ് കീഴടങ്ങിയത്.
മാവോവാദികളുമായി ചര്‍ച്ചയില്ലെന്നും ആയുധം വെച്ച് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. കീഴടങ്ങുക അല്ലെങ്കില്‍ സുരക്ഷാസേനയാല്‍ കൊല്ലപ്പെടുക എന്നതാണ് കേന്ദ്രത്തിന്റെ നയം. കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ മാവോദി ബാധിത സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോവാദി വേട്ട ശക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി ഈ വര്‍ഷം ഇതുവരെ 1800-ലധികം മാവോവാദികളാണ് രാജ്യത്ത് കീഴടങ്ങിയത്. അടുത്ത വര്‍ഷം മാര്‍ച്ച് 31- ഓടെ രാജ്യത്തെ മാവോവാദി മുക്തമാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.






Leave a comment