മുംബൈ: ഇ20 (20% എഥനോൾ) പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയുന്നു, എൻജിൻ തകരാറുകൾ സംഭവിക്കുന്നു തുടങ്ങിയ പരാതികൾ വ്യാപകമാകുന്നതിനിടെ, പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്പാദന കമ്പനികൾ രംഗത്ത്. നിലവിലെ 20 ശതമാനം ലക്ഷ്യം പൂർത്തിയായാൽ, എഥനോൾ കലർത്തുന്നതിൻ്റെ തോത് 27 ശതമാനമായി ഉയർത്തുന്നതിനുള്ള പുതിയ രൂപരേഖ തയ്യാറാക്കണമെന്നാണ് പഞ്ചസാര കമ്പനികളുടെ ആവശ്യം.
എഥനോൾ ഉത്പാദന മേഖലയിൽ കമ്പനികൾ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. വാർഷിക ഉത്പാദന ശേഷി 9000 ദശലക്ഷം ലിറ്റർ കടന്ന പശ്ചാത്തലത്തിലാണ് പുതിയ ആവശ്യം. “പെട്രോളിൽ 27 ശതമാനം വരെ എഥനോൾ ചേർക്കാൻ നിലവിൽ ഞങ്ങൾക്ക് കഴിയും. ഉത്പാദന ശേഷി പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിനും പഞ്ചസാര കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക വരുമാനം ഉറപ്പാക്കുന്നതിനും സമയബന്ധിതമായ ദേശീയ എഥനോൾ മൊബിലിറ്റി രൂപരേഖ നിർണ്ണായകമാണ്,” ഇന്ത്യൻ പഞ്ചസാര, ബയോഎനർജി ഉത്പാദകരുടെ അസോസിയേഷൻ ഡയറക്ടർ ജനറൽ ദീപക് ബല്ലാനി പറഞ്ഞു.
എഥനോൾ ഉപയോഗത്തിൻ്റെ സാമ്പത്തിക നേട്ടം
രാജ്യത്തെ എണ്ണക്കമ്പനികൾ ഒരു വർഷം ശരാശരി 12,000 ദശലക്ഷം ലിറ്റർ എഥനോളാണ് പഞ്ചസാര കമ്പനികളിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ, ഈ സാമ്പത്തിക വർഷം ഇത് 17,760 ദശലക്ഷം ലിറ്ററായി വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. 2022-ൽ ദേശീയ ജൈവ ഇന്ധന നയം ഭേദഗതി ചെയ്തതിന് ശേഷമാണ് പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ അനുമതി നൽകിയത്.
എഥനോൾ സംയോജന പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം കർഷകർക്ക് 1.25 ലക്ഷം കോടി രൂപ അധിക വരുമാനം ലഭിച്ചതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, അസംസ്കൃത എണ്ണ ഇറക്കുമതിയിൽ സർക്കാരിന് 1.44 ലക്ഷം കോടി രൂപ ലാഭിക്കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു.
ഉയരുന്ന ഉപയോക്തൃ പരാതികൾ
20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ മൈലേജ് കുറയ്ക്കുന്നുവെന്നതിനൊപ്പം, എൻജിൻ, പെട്രോൾ ലൈൻ, ടാങ്ക്, കാർബ്യുറേറ്റർ തുടങ്ങിയ വാഹനത്തിൻ്റെ പ്രധാന ഭാഗങ്ങൾക്ക് ഇടയ്ക്കിടെ തകരാർ സംഭവിക്കുന്നുണ്ടെന്നും വ്യാപക പരാതി ഉയർന്നിരുന്നു. രാജ്യത്തെ 323 ജില്ലകളിലെ 36,000-ത്തിലധികം പെട്രോൾ വാഹന ഉടമകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയും ഈ ആശങ്കകൾ ശരിവെക്കുന്നതായിരുന്നു.






Leave a comment